Wednesday, November 30, 2011

മാതളപുഷ്പം കൊഴിഞ്ഞപ്പോൾ....

'ബുള്ളറ്റ് റൈഡ് ടു താജ്മഹൽ' എന്ന യാത്രാവിവരണത്തിന്റെ  രണ്ടാം ഭാഗമാണ് 'മാതളപുഷ്പം കൊഴിഞ്ഞപ്പോൾ'. ഒന്നാം ഭാഗത്തിലേയ്ക്കുപോകുവാൻ ഇവിടെ ക്ലിക് ചെയ്യുക.
 .................................................................................................................................................................

പ്രധാനപാതയിൽ നിന്നും ഫത്തേപ്പൂരിലേയ്ക്ക് തിരിയുന്ന വഴിയുടെ സമീപത്തായി വളരെയധികം ചെറുപ്പക്കാർ കൂടിനിൽക്കുന്നുണ്ടായിരുന്നു. ഏറ്റവും മുൻപിലായി സഞ്ചരിച്ചിരുന്ന, ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് ഹെഡും, യാത്രാസംഘത്തിന്റെ നേതാവുമായ അഹമ്മദിന്റെ ബൈക്ക് അവർ തടഞ്ഞുനിറുത്തുന്നത് ഞങ്ങൾ ദൂരെനിന്നേ കണ്ടു. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയതുകൊണ്ട് ഞങ്ങളും അതിവേഗം കൂടെയെത്തി. ഇരുകൂട്ടരും ശബ്ദമുയർത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആറു വർഷത്തെ ഡൽഹിജീവിതത്തിനു ശേഷവും എന്റെ ഹിന്ദിപരിജ്ഞാനം കാര്യമായി വളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാലാകാം, അവർ സംസാരിച്ചതിൽ ഏറെയൊന്നും എനിക്ക് മനസ്സിലാക്കുവാനായില്ല എന്നതാണ് യാഥാർത്ഥ്യം. ഏതാണ്ട് പത്തുമിനിറ്റോളം ഇരുകൂട്ടരും പരസ്പരമുള്ള വാക്കുതർക്കം തുടർന്നശേഷം, ചെറുപ്പക്കാരുടെ കൂട്ടത്തിൽനിന്നൊരാൾ പ്രവീണിന്റെ പൾസറിന്റെ പിന്നിലേയ്ക്ക് കയറിയിരുന്നു... എന്തായാലും തല്ല് കിട്ടുന്ന കാര്യമല്ലെന്ന് മനസ്സിലായി... തുടർന്നുള്ള യാത്രയിലാണ്, അഹമ്മദ്  കാര്യങ്ങളുടെ വസ്തുത വിവരിച്ചുതന്നത്.
അസ്തമയത്തിന്റെ നിറച്ചാർത്തിനടിയിൽ ഫത്തേപ്പൂർസിക്രി



ഫത്തേപ്പൂർസിക്രിയിലെത്തുന്ന യാത്രികർക്കൊപ്പം ടൂറിസ്റ്റ്ഗൈഡായി സഞ്ചരിച്ച്, പണം സമ്പാദിക്കുന്ന ചെറുപ്പക്കാരുടെ സംഘം, ഈ വഴിയോരങ്ങളിൽ സജീവമാണ്. പക്ഷെ ഉദരപൂരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഈ മാർഗ്ഗം, നടപ്പിൽ വരുത്തുന്ന രീതി കാണുമ്പോൾ, നമ്മുടെ നാട്ടിലെ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് മാത്രം. അതിരാവിലെ മുതൽ പാതയോരങ്ങളിൽ തമ്പടിച്ചിരിക്കുന്ന ഈ സംഘം, വിനോദയാത്രികരുടെ വാഹനങ്ങൾ ബലമായി തടഞ്ഞുനിറുത്തുകയും, സന്ദർശകർക്ക് താത്പര്യമുണ്ടെങ്കിലും, ഇല്ലെങ്കിലും തങ്ങളുടെ ഒരു സംഘാംഗത്തെ, ഗൈഡായി വാഹനങ്ങളിൽ കയറ്റിവിടുകയാണ് ചെയ്യുന്നത്.
                                      അങ്ങനെ ഒരു ഗൈഡിനെ ഞങ്ങളുടെ കൂടെ പറഞ്ഞുവിടുവാനുള്ള ശ്രമ്മായിരുന്നു അവസാനം തർക്കത്തിൽ കലാശിച്ചത്. തർക്കിച്ചുനിന്നാൽ സമയം ഏറെ നഷ്ടപ്പെടുമെന്നു തോന്നിയതിനാൽ, അവസാനം ഞങ്ങൾക്ക് അവരുടെ ആവശ്യത്തിന് വഴങ്ങേണ്ടിവന്നു.
രാജേഷ് എന്നുപേരുള്ള ഗൈഡായിരുന്നു ഞങ്ങൾക്കൊപ്പം ഫത്തേപ്പൂർസിക്രിയിലേയ്ക്ക് വന്നത്. മണിക്കൂറിന് 100 രൂപ പറഞ്ഞുറപ്പിച്ച് വന്ന രാജേഷിന്റെ സേവനം, ഞങ്ങൾക്ക് വളരെ ഉപകാരപ്രദം തന്നെയായിരുന്നു. യാതൊരു തടസ്സങ്ങളുമില്ലാതെ, പ്രധാനപ്പെട്ട കാഴ്ചകളിലൊന്നായ മസ്ജിദിനെപ്പറ്റിയും, സമീപത്തുള്ള മറ്റു സ്മാരകങ്ങളെപ്പറ്റിയും സാമാന്യം തൃപ്തികരമായിത്തന്നെ വിവരിച്ചുതന്ന് രാജേഷ് തന്റെ സേവനം ഭംഗിയായി നിറവേറ്റിക്കൊണ്ടിരുന്നു.
                                    1986-ൽ യുനെസ്കൊ, ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫത്തേപ്പൂർസിക്രി, ചരിത്രസ്മാരകങ്ങളുടെ ഒരു കലവറ തന്നെയാണെന്ന് പറയാം. 1999-2000 കാലഘട്ടങ്ങളിൽ പുരാവസ്തു വകുപ്പ് നടത്തിയ പര്യവേക്ഷണങ്ങളിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. ഒന്നോ രണ്ടോ ദിവസം പൂർണമായും ഇവിടെ ചിലവഴിച്ചാൽ പോലും ഇവിടെയുള്ള എല്ലാ സ്മാരകങ്ങളും കണ്ടുതീർക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സമയത്തിന്റെ പരിമിധികൊണ്ട് പ്രധാനകാഴ്ചകളിൽ ഒന്നായ ജുമാ മസ്ജിദും, അതുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന സ്മാരകങ്ങളും കണ്ടുതീർക്കുവാനുള്ള സമയം മാത്രമേ അവശേഷിക്കുന്നുള്ളു.
സ്മാരകങ്ങൾക്കുള്ളിലേയ്ക്ക്.........
നാലുചുറ്റും പരന്നുകിടക്കുന്ന സമതലഭൂമിയുടെ നടുവിലായി, ഉയർന്നുനിൽക്കുന്ന ഒരു കുന്നിന്മുകളിലാണ് മസ്ജിദ് ഉൾപ്പെടുന്ന ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെയും ആഗ്രയിലെയും കോട്ടകൊത്തളങ്ങൾ പോലെതന്നെ, ചുവന്ന മണൽക്കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട കൂറ്റൻ മതിൽക്കെട്ടുകൾ ഈ സ്മാരകങ്ങളെയെല്ലാം സംരക്ഷിച്ച് നിലകൊള്ളുന്നു.
സ്മാരകത്തിനുള്ളിലെ ശവക്കല്ലറകൾ.
കോട്ടയുടെ ഉള്ളിലേയ്ക്ക്, ചെരിപ്പുകൾ ധരിച്ചുകൊണ്ട് പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല. വാതിലിനോട് ചേർന്ന് പാദരക്ഷകൾ സൂക്ഷിക്കുവാൻ ഇരിക്കുന്നവരുടെ പക്കൽ ചെരിപ്പുകൾ നൽകിയശേഷം, അകത്തേയ്ക്ക് കടന്ന് ഞങ്ങൾ എത്തിയത്, കല്ലുകൾ പാകി മനോഹരമാക്കിയ, അതിവിശാലമായ ഒരു മുറ്റത്തേയ്ക്കാണ്. അതിബൃഹത്തായ നിർമ്മിതികൾക്കൊപ്പം, ഒരു വശത്തു സ്ഥിതി ചെയ്യുന്ന നൂറുകണക്കിനു കല്ലറകൾ, സായാഹ്നസൂര്യന്റെ വെളിച്ചത്തിൽ ചുവന്നുനിൽക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. കല്ലറകളോട് ചേർന്നുള്ള, വരാന്തപോലെ നിർമ്മിച്ചിരിക്കുന്ന ഭാഗത്തുകൂടി ഞങ്ങൾ നടന്നു നീങ്ങി. വശങ്ങളിൽ ഉയർന്നുനിൽക്കുന്ന കൂറ്റൻ തൂണുകൾക്കിടയിലൂടെ കടന്നുവരുന്ന സൂര്യരശ്മികൾ, ഭിത്തികളിൽ നിർമ്മിക്കുന്ന ചിത്രപ്പണികൾ ആസ്വദിച്ചുനടന്നാൽ എത്തിച്ചേരുക, കൂടുതൽ മനോഹരമായ കല്ലറകളുടെ കാഴ്ചകളിലേയ്ക്കാണ്. മുഗൾരാജവംശത്തിലെ പ്രമുഖരായവരെയാണ് ഇവിടെ സംസ്കരിച്ചിരിക്കുന്നതെന്ന്, കല്ലറകളുടെ നിർമ്മാണരീതിയിലുള്ള വ്യത്യാസംകൊണ്ടുതന്നെ തിരിച്ചറിയുവാൻ സാധിക്കും. ചില കല്ലറകൾ മണൽക്കല്ലുകൾ കൊണ്ടും, മറ്റുള്ളവ അതിസൂക്ഷ്മമായ ചിത്രപ്പണികൾ നിറഞ്ഞ മാർബിൾകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്.
മാർബിളിൽ തീർത്ത മറ്റൊരു കല്ലറ
കല്ലറകളുടെ കാഴ്ചകൾക്കപ്പുറം കൗതുകം നിറഞ്ഞ മറ്റു ചില കാഴ്ചകൾകൂടി സന്ദർശകരെ കാത്തിരിക്കുന്നു. കൂറ്റൻ ഭിത്തിയിൽ നിർമ്മിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ഒരു ദ്വാരം... ഈ ദ്വാരത്തിലൂടെ തണുത്ത കാറ്റ് എപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ചില ഗൈഡുകൾ, വിദേശികളായ സന്ദർശകരോട് വിശദീകരിച്ചുകൊടുത്തിരുന്നത്. സംശയം തീർക്കാൻ ദ്വാരത്തിലേയ്ക്ക് കൈകൾ വച്ചുനോക്കി.... ഗൈഡുകൾ അതിശയോക്തി കലർത്തി പറയുന്നതുപോലെ ശക്തമായ കാറ്റിന്റെ പ്രവാഹം അനുഭവപ്പെട്ടില്ല എങ്കിലും, തണുത്ത കാറ്റിന്റെ കുളിരു നിറഞ്ഞ തലോടൽ കൈകളിൽ നന്നായി അനുഭവപ്പെട്ടു.  എയർ കണ്ടീഷണറോ, ഫാനോ ഇല്ലാതിരുന്ന കാലങ്ങളിൽ, ഉത്തരേന്ത്യയിലെ കടുത്ത ചൂടിനെ പ്രതിരോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഏതെങ്കിലും പുരാതനസാങ്കേതികവിദ്യയുടെ സഹായത്തോടെയാകാം, തണുത്ത വായുവിനെ, ഇത്തരത്തിൽ മുറികളിലേയ്ക്കെത്തിച്ചിരുന്നത്. ഈ പ്രതിഭാസത്തിനു പിന്നിലെ സാങ്കേതികവിദ്യയെപ്പറ്റി കൂടുതലായി എന്തെങ്കിലും അറിയുവാൻ സാധിക്കുമോ എന്ന്, ഞങ്ങളുടെ ഗൈഡായ രാജേഷിനോട് ചോദിച്ചുവെങ്കിലും, മറുപടി ഒരു ചിരിയിലൊതുക്കി രാജേഷ് നടന്നകന്നു... പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും കണ്ടുപഴകിയ ഗൈഡുകളെപ്പോലെ തന്നെ, പഠിച്ചത് പിന്നെയും പിന്നെയും ആവർത്തിക്കുവാനല്ലാതെ കൂടുതലൊന്നും രാജേഷിനും അറിയില്ലെന്ന് അതോടെ ബോധ്യമായി...
                                   അല്പനേരംകൂടി കല്ലറകളുടെയും, ശില്പഭംഗി നിറഞ്ഞ തൂണുകളുടെയും കാഴ്ചകൾ ആസ്വദിച്ചശേഷം, ഞങ്ങൾ അനാർക്കലി ഗുഹയുടെ സമീപം എത്തിച്ചേർന്നു. അടച്ചുപൂട്ടിയ നിലയിൽ കാണപ്പെട്ട ഈ ഗുഹ നീണ്ടുകിടക്കുന്നത്, ഡൽഹിയിലെ ലാൽകില(Red Fort)യിലേയ്ക്കും, പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഷാഹി കില(Shahi Kila) എന്ന കോട്ടയിലേയ്ക്കുമാണത്രെ.
                                   മുഗൾചരിത്രത്തിലെ അനശ്വരപ്രേമത്തിന്റെ പ്രതീകമായി താജ്മഹലിനെ ലോകമെങ്ങും വാഴ്ത്തിപ്പാടുമ്പോൾ, സ്നേഹിച്ച പുരുഷനുവേണ്ടി, രണ്ടു മതിലുകൾക്കിടയിൽ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു ഒരു ദാസിപ്പെണ്ണിന്റെ, മനസ്സിനെ നോവിപ്പിക്കുന്ന ഓർമ്മകളുമായി, വെണ്ണക്കൽകൊട്ടാരത്തിന്റെ പകിട്ടോ, ആകർഷണീയതയോ ഒന്നുമില്ലാതെയാണ് അനാർക്കലിഗുഹ, സന്ദർശകരുടെപോലും കാഴ്ചകളിൽനിന്നും അകന്ന്, ഈ മതിൽക്കെട്ടുകളുടെ ഒരു കോണിൽ മറഞ്ഞുകിടക്കുന്നത്.
             അനാർക്കലി- ഒരു മുഗൾ പെയിന്റിംഗ്.                              അനാർക്കലി ഗുഹ                                          
മഹാനായ അക്ബർ ചക്രവർത്തിയുടെയും, മകൻ ജഹാംഗീറിന്റെയും ജീവിതവുമായി ബന്ധപ്പെട്ടാണ് അനാർക്കലി എന്ന അടിമപ്പെണ്ണിന്റെ ജീവിതം, മുഗൾ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. സൂഫി വിശുദ്ധനായ സലിം ചിസ്തിയുടെ അനുഗ്രഹഫലമായി ജനിച്ച പുത്രനായിരുന്നുവല്ലോ സലിം രാജകുമാരൻ(ജഹാംഗീർ ചക്രവർത്തി). വളർച്ചയുടെ നാളുകളിൽ അലസനും, മര്യാദയില്ലാത്തവനുമായി മാറിയ സലിമിനെ, അച്ചടക്കമുള്ള ഒരു ഭരണാധികാരിയാക്കി മാറ്റുവാനുള്ള പരിശീലനത്തിനായി, അക്ബർ സൈനികത്താവളത്തിലേയ്ക്കയച്ചു. അവിടെ പതിനാലുവർഷത്തെ കഠിനമായ സൈനികപരിശീലനം........ അതിനുശേഷം മാത്രമാണ്, ലാഹോറിലെ കൊട്ടാരത്തിലേയ്ക്ക് തിരികെയെത്തുവാൻ  സലിമിന്, പിതാവിൽനിന്നും അനുവാദം ലഭ്യമായത്.
                                സലിമിന്റെ ആഗമനത്തിനുശേഷം കൊട്ടാരത്തിൽ നടത്തപ്പെട്ട നൃത്ത, സംഗീത ആഘോഷങ്ങളുടെ ബാക്കിപത്രമായാണ്, നാദിറ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക്, ദുരന്തങ്ങളുടെ കാർമേഘങ്ങൾ നിഴൽവിരിച്ചെത്തിയ സംഭവങ്ങൾ തുടക്കമിടുന്നത്.
                                   അക്ബറിന്റെ പ്രിയപ്പെട്ട ദാസിയായിരുന്ന, നൂർ ഖാൻ അർഗുണിന്റെ മകളായിരുന്ന നദീറ, അവർണ്ണനീയമായ സൗന്ദര്യംകൊണ്ടും, നൃത്തകലയിൽ നേടിയെടുത്ത പ്രാഗത്ഭ്യംകൊണ്ടും  ആ കാലഘട്ടങ്ങളിൽ, ലാഹോറിലും പരിസരപ്രദേശങ്ങളിലും കീർത്തിനേടിയെടുത്ത ഒരു നർത്തകി ആയിരുന്നു. ഒരു പൂവുപോലെ വിടർന്നുവരുന്ന സൗന്ദര്യത്തിൽ ആകൃഷ്ടനായ അക്ബർ ചക്രവർത്തിയാണ് "മാതളനാരകത്തിന്റെ പുഷ്പം" എന്ന അർഥം വരുന്ന 'അനാർക്കലി' എന്ന നാമം നാദിറയ്ക്ക് സമ്മാനിച്ചത്.
മാതളനാരകത്തിന്റെ പുഷ്പം-ഹുമയൂണിന്റെ ശവക്കല്ലറയുടെ സമീപത്തുനിന്നും പകർത്തിയത്
രാജകൊട്ടാരത്തിൽ നടന്ന മനോഹരമായ നൃത്താഘോഷങ്ങളോടെ, അനാർക്കലി, സലിം രാജകുമാരന്റെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. പരസ്പരം ആകൃഷ്ടരായ ഇരുവരുടെയും കൂടിക്കാഴ്ചകൾ അതീവരഹസ്യമായിരുന്നുവെങ്കിലും, അവസാനം ഈ വാർത്ത അക്ബർ ചക്രവർത്തിയുടെ കാതുകളിലുമെത്തിച്ചേർന്നു. ഇരുവരുടെയും ബന്ധത്തെ ചോദ്യം ചെയ്ത പിതാവിന്റെ മുൻപിൽ, അനാർക്കലിയെ വിവാഹം കഴിക്കണമെന്നുള്ള തന്റെ ആഗ്രഹം സലിം വെളിപ്പെടുത്തി. എന്നാൽ രാജരക്തത്തിൽ പിറക്കാത്ത, കേവലം നർത്തകിയും, ദാസ്യവേല ചെയ്യുന്നവളുമായ് ഒരു പെൺകുട്ടി മുഗൾരാജവംശത്തിന്റെ സിംഹാസനത്തിലിരിക്കുകയോ..? വിവാഹബന്ധത്തെ ശക്തമായി എതിർത്ത ചക്രവർത്തി, അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ ശ്രമങ്ങൾക്ക് ഒരു വിഘാതമാവുകകൂടി ചെയ്തതോടെ പിതൃപുത്രബന്ധത്തിനിട‌യിൽ അഗാധമായ ഒരു വിള്ളൽ സംഭവിക്കുകയായിരുന്നു. ചക്രവർത്തിയുടെ കല്പനയെ അവഗണിച്ചും അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ  ഉദ്യമങ്ങളിൽ രോഷാകുലനായ ചക്രവർത്തിയുടെ ആജ്ഞയനുസരിച്ച്,  അനർക്കലിയെ രാജകൊട്ടാരത്തിൽനിന്നും പിടികൂടി തടങ്കലിലടച്ചു.
                                   എന്നാൽ തന്റെ പ്രേമഭാജനമായിരുന്ന അനാർക്കലിയെ തടങ്കൽപാളയത്തിൽ ഉപേക്ഷിക്കുവാൻ സലിം തയ്യാറായിരുന്നില്ല. തന്റെ സുഹൃത്തുക്കളുമൊത്തുനടത്തിയ അനവധി ഉദ്യമങ്ങൾക്കുശേഷം, അനാർക്കലിയെ തറവിൽനിന്നും മോചിപ്പിച്ച സലിം,തന്റെ വിശ്വസ്തരായ പടയാളികളുമൊത്ത് പിതാവിനെതിരെ ഒരു പടയൊരുക്കം തന്നെ നടത്തി. എന്നാൽ ശക്തമായ സൈന്യവിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന അക്ബറിനെ തോൽപ്പിക്കുക എളുപ്പമായിരുന്നില്ല. യുദ്ധത്തിൽ സലിമിന്റെ സൈന്യം തോറ്റോടി. പരാജയപ്പെട്ട സലിമിനെ, ചക്രവർത്തിയുടെ സൈന്യം, തടവുകാരനായി പിടികൂടുകയും ചെയ്തു.
                                  തടവിലായ സലിമിന്റെ മുൻപിൽ രണ്ട് ഉപാധികളായിരുന്നു അക്ബർ അവതരിപ്പിച്ചത്. ഒന്നുകിൽ അനാർക്കലിയെ അക്ബറിന്റെ മുൻപിലെത്തിക്കുക, അല്ലെങ്കിൽ മരണത്തെ നേരിടുക. എന്നാൽ ആത്മാർത്ഥവും, സത്യസന്ധവുമായ പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്ന സലിം രാജകുമാരൻ, അനാർക്കലിയെ തിരികെയെത്തിക്കുവാനുള്ള ആജ്ഞ അവഗണിച്ച്, മരണശിക്ഷ സ്വീകരിക്കുവാൻ സന്നദ്ധനാവുകയാണ് ചെയ്തത്. ഒളിവിലായിരുന്നുവെങ്കിലും വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്ന അനാർക്കലി, സലിമിനെ മരണത്തിൽനിന്നും രക്ഷിക്കുവാൻ സ്വയം കൊട്ടാരത്തിൽ എത്തിച്ചേർന്ന്, സലിമിന്റെ ജീവനുവേണ്ടി ചക്രവർത്തിയോടപേക്ഷിച്ചു. രാജകുമാരന്റെ ജീവനുവേണ്ടി, സ്വയം മരണശിക്ഷ ഏറ്റുവാങ്ങാൻ സന്നദ്ധയായ അനാർക്കലിക്ക് ഒരു അപേക്ഷ മാത്രമേ ചക്രവർത്തിയുടെ മുൻപിൽ സമർപ്പിക്കുവാൻ ഉണ്ടായിരുന്നുള്ളു. താൻ ജീവനുതുല്യം സ്നേഹിക്കുന്ന സലിം രാജകുമാരനുമൊത്ത് ഒരു ദിവസത്തെ ജീവിതം....മരണശിക്ഷക്കു വിധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അവസാനത്തെ ആഗ്രഹത്തിന് ചക്രവർത്തി അനുവാദം നൽകുകയും ചെയ്തു.
                                   ഹൃദയത്തെ കീറിമുറിക്കുന്ന നൊമ്പരം, മനസ്സിൽ സൂക്ഷിച്ച് ഒരു രാത്രിയിലെ ജീവിതം....ജീവനേക്കാൾ അധികം സ്നേഹിക്കുന്ന രണ്ടു മനസ്സുകൾ, ഈ രാത്രിക്കുശേഷം എന്നെന്നേയ്ക്കുമായി വേർപിരിയുകയാണ്..... സൂര്യോദയം അടുത്തുവന്നതോടെ, തന്റെ പേരിനു കാരണമായിത്തീർന്ന ഒരു മാതളനാരകപുഷ്പമുപയോഗിച്ച് സലിമിനെ മയക്കിക്കിടത്തിയശേഷം, കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി നേർന്ന്, അനാർക്കലി പടയാളികൾക്കൊപ്പം യാത്രയായി.
                                     ലാഹോറിനടുത്ത് ഇന്നും 'അനാർക്കലി മാർക്കറ്റ്' എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്ത് തയ്യാറാക്കിയിരുന്ന വലിയ കിടങ്ങിലായിരുന്നു മരണശിക്ഷ നടപ്പിലാക്കുവാൻ നിശ്ചയിച്ചിരുന്നത്. കൂറ്റൻ ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച കിടങ്ങിനുള്ളിലേയ്ക്ക്, അക്ബറിന്റെ സാന്നിധ്യത്തിൽത്തന്നെ, ഒരു തടിക്കഷണത്തിൽ ബന്ധിക്കപ്പെട്ട അനാർക്കലിയെ ഇറക്കിയശേഷം, മുകൾവശവും ഇഷ്ടികകൾക്കൊണ്ട് അടച്ചുകെട്ടി, അതിക്രൂരമായിത്തന്നെ മരണത്തിനു വിട്ടുകൊടുത്തു.  
മസ്ജിദ്
എന്നാൽ ഈ ദുരന്തത്തിന്റെ പര്യവസാനം മറ്റൊരു രീതിയിലായിരുന്നു‌വെന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. അക്ബർ ചക്രവർത്തിയുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുവാൻ മെനഞ്ഞെടുത്തതെന്ന് ആരോപിക്കപ്പെടുന്ന ആ ചരിത്രം, ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
                                       അനാർക്കലിയോട് അതിയായ വാത്സല്യം മനസ്സിൽ സൂക്ഷിച്ചിരുന്ന അക്ബർ, അനാർക്കലിക്ക് വധശിക്ഷ വിധിക്കുവാൻ ഇടയായതിൽ അതീവ ദു:ഖിതനായിരുന്നു. ഏതെങ്കിലും വിധത്തിൽ, അനാർക്കലിയെ മരണത്തിൽനിന്നും രക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അക്ബർ,  അനാർക്കലിയുടെ അമ്മയ്ക്കുനൽകിയ വാഗ്ദാനമനുസരിച്ച്, വധശിക്ഷ ഇളവുചെയ്തുകൊടുക്കുവാൻ തീരുമാനിച്ചു. എന്നാൽ രാജസദസ്സിന്റെയും, പൊതുജനത്തിന്റെയും മുൻപിൽ വിധിക്കപ്പെട്ട മരണശിക്ഷ, ഇളവുചെയ്യുവാൻ നിർവ്വാഹമില്ലാതിരുന്നതിനാൽ അക്ബർ നടത്തിയ ഒരു നാടകമായിരുന്നുവത്രെ രണ്ടു മതിലുകൾക്കിടയിൽ നടത്തിയ വധശിക്ഷ..... ലാഹോർമുതൽ ഡൽഹി, ആഗ്ര, ഫത്തേപ്പൂർസിക്രി തുടങ്ങിയ പ്രധാന മുഗൾകോട്ടകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന തുരങ്കങ്ങളോട് ചേർന്നായിരുന്നു, വധശിക്ഷ നടപ്പാക്കുവാനുള്ള കിടങ്ങ് നിർമ്മിച്ചിരുന്നത്. ഇനി ഒരിക്കലും ലാഹോറിലേയ്ക്ക് മടങ്ങിവരുവാൻ പാടില്ല എന്ന കർശനനിർദ്ദേശം നൽകിയശേഷം, കിടങ്ങും ഗുഹയുമായി ബന്ധിച്ചിരുന്ന ഒരു വഴിയിലൂടെ രക്ഷപെടുവാനുള്ള അവസരം, അക്ബർ അനാർക്കലിക്കു നൽകിയെന്ന് ഈ ചരിത്രം പറയുന്നു.
                                      ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്താതെപോയ ഒരു ദുരന്തത്തിന്റെ യഥാർത്ഥചിത്രം, അത് എന്തുതന്നെ ആയാലും രണ്ടാമത്തെ കഥ വിശ്വസിക്കുവാനായിരുന്നു എനിക്ക് താത്പര്യം. അതിന്റെ പിന്നിൽ തികച്ചും ബാലിശമെന്ന് തോന്നാവുന്ന ഒരു കാരണവുമുണ്ട്. ചെറുപ്പം മുതലേ വായിച്ചുവളർന്ന സചിത്ര കഥകളിലെ നായകരായിരുന്നുവല്ലോ മഹാനായ അക്ബർ ചക്രവർത്തിയും, ബുദ്ധിമാനായ ഉപദേശകൻ ബീർബലും. നീതിയും ന്യായവും നിറഞ്ഞ വിധികളിലൂടെയും, കൗശലം നിറഞ്ഞുനിൽക്കുന്ന പ്രവൃത്തികളിലൂടെയും മനസ്സിൽ കുടിയേറിയിരുന്ന, മഹാനായ ചക്രവർത്തിയുടെ ചിത്രത്തിനു മങ്ങലേല്പിക്കാതെ സൂക്ഷിക്കുവാൻ, ഈ കഥയാണ് സത്യം എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചല്ലേ മതിയാകൂ....
അനാർക്കലിയും, ഫത്തേപ്പൂർ സിക്രിയുമായുള്ള ബന്ധം എന്തായിരുന്നുവെന്ന് കൂടുതലൊന്നും അറിയുവാൻ കഴിഞ്ഞില്ലെങ്കിലും, മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ചില ചരിത്രസംഭവങ്ങളിലൂടെ കടന്നുപോകുവാൻ സാധിച്ചതിൽ. അതിയായ സന്തോഷമാണ് അനുഭവപ്പെട്ടത്. എന്നാൽ അളന്നുനിർവചിക്കുവാൻ കഴിയാത്ത പ്രണയത്തിന്റെ തീക്ഷണതയിൽ എരിഞ്ഞടങ്ങിപ്പോയ അനാർക്കലിയുടെ കണ്ണുനീർത്തൂള്ളികൾ, ഒപ്പം മനസ്സിനെ പൊള്ളിക്കുന്ന ഒരു വേദനയായും അനുഭവപ്പെടുന്നതുപോലെ......
                                     അനാർക്കലിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച  ഒരു മനോഹരചിത്രമാണ് മുഗൾ-എ-അസം(Mughal-E-Azam). ഡൽഹിയിൽ തിരിച്ചെത്തിയാൽ ഉടൻ ഈ ചിത്രം കാണണമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.
സലിം ചിസ്തിയുടെ കബറിടം.
തൊട്ടടുത്തുള്ള കാഴ്ച സലിം ചിസ്തിയുടെ കബറിടമാണ്. ഈ സ്മാരകങ്ങൾക്കിടയിലെ ഏറ്റവും മനോഹരമായ ദൃശ്യം, ഈ ശവകുടീരത്തിന്റേതാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. തൂവെള്ള മാർബിളിൽ, അതിസൂക്ഷ്മമായ ശില്പവിദ്യകൾ പൂർണതയോടെ തീർത്തിരിക്കുന്ന ഈ മന്ദിരം, മുഗൾശില്പകലയുടെ സ്വാധീനവും, സൗന്ദര്യവും ഏറെ വ്യക്തമാക്കുന്നുണ്ട്.
                                  വിശുദ്ധനോടുള്ള പ്രാർത്ഥനകളോ, ബഹുമാനപ്രകടനമോ ആകണം, മൂന്നുപേർ സമീപത്തെ മാർബിൾതറയിലിരുന്ന്  ഗാനങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. സ്വരമാധുര്യം ഏറെയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും, ശ്രോതാക്കളുടെ ഹൃദയങ്ങളെ ആകർഷിക്കുന്ന ഒരു ശോകച്ഛവി ആ ഗാനങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അനാർക്കലിയുടെ ജീവിതദുരന്തത്തെക്കുറിച്ച് കേട്ടറിഞ്ഞ്, അല്പനിമിഷങ്ങൾക്കുശേഷം, അതിന്റെ തുടർച്ചയെന്നവണ്ണം ഈ ഗാനങ്ങൾകൂടി ആസ്വദിക്കുമ്പോൾ, വാക്കുകൾകൊണ്ട് വിവരിക്കുവാൻ അകാത്ത ഒരു അവസ്ഥയിലേയ്ക്ക് മനസ്സ് വഴുതിവീഴുന്നതുപോലെ..... അല്പസമയം ഗായകരുടെ സമീപം ചിലവഴിച്ചശേഷം, മന്ദിരത്തിനുള്ളിൽ കടന്ന്, വിശുദ്ധന്റെ കബറിടവും സന്ദർശിച്ച് ഞങ്ങൾ പുറത്തുകടന്നു.
സലിം ചിസ്തിയുടെ കല്ലറ.
കോട്ടയുടെ ചുറ്റും പരന്നുകിടക്കുന്ന മനോഹരമായ സമതലഭൂമിയുടെ കാഴ്ചകൾ കാണുവാനായിരുന്നു ഞങ്ങൾ പിന്നീട് പോയത്. കോട്ടയുടെ പിൻഭാഗത്ത്, ബാൽക്കണിപോലെ തയ്യാറാക്കിയിരിക്കുന്ന ഈ നിർമ്മിതി, പ്രകൃതിഭംഗി ആസ്വദിക്കുക എന്ന ഉദ്ദ്യേശ്യം മുൻനിറുത്തി നിർമ്മിച്ചതാണെന്ന്, ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാക്കുവാൻ സാധിക്കും. അവിടേയ്ക്ക് നയിക്കുന്ന ഇടനാഴികളും, വരാന്തകളും ഏതാണ്ട് പൂർണ്ണമായും കച്ചവടക്കാർ കൈയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. തൂവെള്ളമാർബിളിൽ നിർമ്മിച്ച, അസാമാന്യമായ കൊത്തുപണികൾ നിറഞ്ഞുനിൽക്കുന്ന നിരവധി  ഡിസൈനുകളിലുള്ള മാലകളും, കരകൗശലവസ്തുക്കളുമാണ് പ്രധാനമായും വില്പനക്കായി വച്ചിരിക്കുന്നത്. ഫത്തേപ്പൂർസിക്രി സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങാം എന്നു തീരുമാനിച്ചാൽതന്നെ, അന്യായമായ വിലയാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്.
                                     ഫത്തേപ്പൂരിലെ മനോഹരമായ കാഴ്ചകളുടെ ഏറിയ ഭാഗവും  ഇത്തവണ കാണുവാൻ സാധിക്കില്ലാത്തതിനാൽ, ഒരിക്കൽകൂടി ഇവിടേയ്ക്ക് വരേണ്ടിവരുമെന്ന് തീർച്ച..... യാത്രയുടെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങുന്നത് അന്നാകാം എന്നു തീരുമാനിച്ച്, കച്ചവടക്കാരുടെ ഇടയിൽനിന്നുമുള്ള പടികൾ ഇറങ്ങി ഞങ്ങൾ കാഴ്ചകളിലേയ്ക്ക് കടന്നു.
കോട്ടയുടെ വെളിയിലുള്ള ദൃശ്യം.
പത്തോ, ഇരുപതോ ആളുകൾക്ക് നിന്ന് കാഴ്ചകൾ ആസ്വദിക്കാവുന്ന സ്ഥലത്ത്, സ്കൂൾകുട്ടികളുടെ ഒരു സംഘം തിങ്ങിനിറഞ്ഞിരിക്കുകയാണ്. കൂടാതെ മതിലിനോട് ചേർന്നുള്ള സ്ഥലം മുഴുവനായിത്തന്നെ കച്ചവടക്കാരും കൈയടക്കിയിരിക്കുന്നു. കുട്ടിക്കൂട്ടങ്ങൾക്കിടയിലൂടെ, തിരക്കുകുറഞ്ഞ ഒരു മൂലയിലേയ്ക്ക് മാറി, മതിൽക്കെട്ടിനുമുകളിൽ ഞങ്ങൾ ഇരുന്നു. ഇവിടെനിന്നുള്ള കാഴ്ചയിൽ, അനന്തതയിലേയ്ക്ക് പരന്നുകിടക്കുന്ന സമതലഭൂമിയുടെ ഒരു പനോരമിക്ദൃശ്യമാണ് യാത്രികർക്ക് ലഭിക്കുന്നത്. പച്ചപുതച്ച കൃഷിഭൂമികൾക്കിടയിലൂടെ ഉയർന്നുനിൽക്കുന്ന മരങ്ങളും, തകർന്നുകിടക്കുന്ന ചരിത്രസ്മാരകങ്ങളും ഒന്നു ചേർന്നുള്ള കാഴ്ച മനോഹരമാണെന്നുതന്നെ പറയാം...
മസ്ജിദിനുസമീപത്തെ ശില്പ‌വിദ്യകൾ.
മതിൽക്കെട്ടുകളുടെ മുകളിലൂടെ, ഇരുളിന്റെ കമ്പളം നിവർത്തിയിട്ട് സൂര്യൻ മറഞ്ഞുതുടങ്ങിയിരുന്നു. മഞ്ഞയും ചുവപ്പും നിറഞ്ഞുനിൽക്കുന്ന ആകാശത്തിന്റെ പശ്ചാത്തലത്തിൽ, വൈദ്യുതവിളക്കുകളാൽ അലങ്കരിക്കപ്പെട്ട സ്മാരകങ്ങൾ ഉയർന്നുനിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ മസ്ജിദിനു സമീപമെത്തി.  മസ്ജിദിനുള്ളിൽ ഖുറാൻപാരായണം നടക്കുന്നുണ്ട്... നമസ്കാരത്തിനുള്ള സമയം അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ മസ്ജിദിനുള്ളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. അവർക്കൊന്നും ശല്യമുണ്ടാക്കാതെ അല്പനേരം മസ്ജിദിനുള്ളിലെ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ ബുലന്ദ്-ദർവാസക്കു സമീപത്തേയ്ക്ക് നടന്നു.
ബുലന്ദ്-ദർവാസ.
1601-ൽ അക്ബർ നിർമ്മിച്ച ഈ ഗേറ്റ്വേ, ലോകത്തിലെതന്നെ ഏറ്റവും വലിയ ഗേറ്റ്വേ ആയി അറിയപ്പെടുന്നു. ഗുജറാത്തിന്റെ മേൽ അക്ബർ നേടിയ വിജയത്തിന്റെ സ്മാരകമായി നിർമ്മിക്കപ്പെട്ട അർദ്ധ അഷ്ടകോണാകൃതിയിലുള്ള ഈ ഗേറ്റിന്റെ ഉയരം 54-മീറ്ററാണ്. ചുവന്ന മണൽക്കല്ലുകൊണ്ടുള്ള ഭിത്തിയിൽ, വെള്ളമാർബിൾകൊണ്ട് നടത്തിയിരിക്കുന്ന ചിത്രവിദ്യകളാണ് ഈ സ്മാരകത്തെ കൂടുതൽ ആകർഷണീയമാക്കുന്നത്. മറ്റു മതങ്ങളോട് അക്ബർക്കുണ്ടായിരുന്ന സഹിഷ്ണുതയുടെ സൂചനയെന്നവണ്ണം, യേശുക്രിസ്തുവിന്റെ വചനങ്ങൾ ഈ സ്മാരകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

'The world is a Bridge, pass over it, but build no houses upon it. He who hopes for a day, may hope for eternity; but the World endures but an hour. Spend it in prayer for the rest is unseen."

                                    ഇരുളിന്റെ നിഴലിൽ മറഞ്ഞുതുടങ്ങിയ ബുലന്ദ്-ദർവാസയുടെ കുറച്ചു ചിത്രങ്ങൾകൂടി പകർത്തിയശേഷം, ഞങ്ങൾ മടക്കയാത്രക്കൊരുങ്ങി.
                                    ശൈത്യകാലങ്ങളിൽ ആറുമണിയോടെതന്നെ, ഉത്തരേന്ത്യയിൽ ഇരുൾ വീണുതുടങ്ങും. കൂരിരുട്ടിനൊപ്പം, വാഹനത്തിരക്കുകൂടി ഏറെ അനുഭവപ്പെട്ടതിനാൽ മടക്കയാത്ര വളരെ സാവധാനമാണ് നീങ്ങിയത്. കൂടാതെ 300 കിലോമീറ്ററിലേറെയുള്ള യാത്രയും, എല്ലാവരെയും തളർത്തിയിരുന്നു.
                                   ഏതാണ്ട് ഒൻപതു മണിയോടെ ഞങ്ങൾ തിരികെ ആഗ്രയിലെത്തി. താമസസ്ഥലത്തെത്തി കുളിച്ച് ക്ഷീണമകറ്റിയതോടെ വിശപ്പിന്റെ വിളി ഉയർന്നുതുടങ്ങി. ഉച്ചയ്ക്കു കഴിച്ച മുഗളായി ചിക്കന്റെ ഓർമ്മ മനസ്സിൽനിന്നും മാറാതിരുന്നതിനാൽ, സാധാരണ ഭക്ഷണം മതിയെന്ന തീരുമാനം എല്ലാവരും മുൻകൂറായിത്തന്നെ സ്വീകരിച്ചിരുന്നു. ചെറുതെങ്കിലും വൃത്തിയുള്ള ഒരു റസ്റ്റോറന്റിൽനിന്നും ചൂടുചപ്പാത്തിയും ചിക്കൻകറിയും കഴിച്ചശേഷം ഞങ്ങൾ തെരുവുകളിലൂടെ ചുറ്റിത്തിരിയാനിറങ്ങി. ഈ യാത്രയുടെ ഉദ്ദേശ്യവും ഭക്ഷണമല്ലാതെ മറ്റൊന്നായിരുന്നില്ല.... മധുരപ്രിയരായ ഉത്തരേന്ത്യൻ സുഹൃത്തുക്കളെ ആകർഷിക്കുന്ന, വ്യത്യസ്തങ്ങളായ മണവും,രുചിയും, സുഗന്ധവും നിറഞ്ഞ അനവധി മധുരപലഹാരങ്ങൾ ഈ തെരുവുകളിൽ ലഭ്യമാണ്. പേരറിയാത്ത അനവധി മധുര പലഹാരങ്ങൾ, മൺകപ്പുകളിൽ ലഭിക്കുന്ന മസാലച്ചായകൾ, നിരവധി രുചികളിൽ ലഭ്യമാകുന്ന ലസ്സികൾ, അങ്ങനെ അനവധി ഭക്ഷണസാധനങ്ങളുടെ രുചികൾ ആസ്വദിച്ച് 11- മണിവരെ ഞങ്ങൾ തെരുവുകളിലൂടെ അലഞ്ഞുനടന്നു.
                                    അർദ്ധരാത്രിയിൽപ്പോലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന അനവധി വിദേശികളെയും,  തെരുവുകളിൽ കാണുവാൻ സാധിച്ചു. പക്ഷെ അവരുടെ യാത്രകൾ തികച്ചും വ്യത്യസ്തത നിറഞ്ഞതായാണ് എനിക്ക് അനുഭവപ്പെട്ടത്. വഴിയോരകച്ചവടക്കാരുമായും, സാധാരണ ജനങ്ങളുമായും സംവദിച്ച്, അവരോട് സ്ഥലകാലചരിത്രങ്ങൾ അന്വേഷിച്ച്, ഓരോ നാടിനെയും, സംസ്കാരങ്ങളെയും അനുഭവിച്ചറിഞ്ഞുള്ള യാത്രകളാണ് അവരുടേത്. അതുപോലെയുള്ള യാത്രകൾ........അതാണ് എന്റെയും സ്വപ്നം..... പക്ഷെ സാഹചര്യങ്ങൾ പലപ്പോഴും അതിനു തടസ്സമായിനിൽക്കുന്നു എന്നുമാത്രം....
                                    രാത്രിയിലും ഉണർന്നിരിക്കുന്ന ആഗ്രയുടെ തെരുവുകളിൽനിന്നും, ഞങ്ങൾ റൂമിലേയ്ക്ക് മടങ്ങി. അതിരാവിലെ തന്നെ താജ്മഹലിന്റെ കാഴ്ചകളിലേയ്ക്ക് പോകണം.. പ്രഭാതസൂര്യന്റെ  സുവർണരശ്മികളിൽ കുളിച്ചുനിൽക്കുന്ന സുന്ദരിയായ താജ്മഹലിന്റെ ദൃശ്യം..... എത്ര മനോഹരമായിരിക്കും അത്.. ഇതിനുമുൻപ് പലതവണ താജ്മഹലിന്റെ കാഴ്ചകൾക്കായി എത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ചക്കായി കാത്തിരിക്കുന്നത് ആദ്യമായാണ്.... നവംബറിന്റെ കുളിരിൽനിന്നും രക്ഷതേടി കമ്പിളിയ്ക്കടിയിലേയ്ക്ക് നുഴഞ്ഞുകയറുമ്പോഴും മനസ്സിൽ ആ കാഴ്ച മാത്രമായിരുന്നു...പൊൻവെയിലിൽ തിളങ്ങിനിൽക്കുന്ന സുന്ദരിയായ താജ്മഹൽ മാത്രം........ 

17 comments:

  1. വിവരണങ്ങള്‍ അസ്സലായി.
    ഫോട്ടോയില്‍ നോക്കി ഇരുന്നു പോകും.
    ഒരു പാഠഭാഗം പോലെ തോന്നിച്ചു
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. നന്നായിരിക്കുന്നു ഷിബൂ..ഇതു വരെ എഴുതിയതിൽ വച്ച് ഏറ്റവും നന്നായി എന്ന് ഞാൻ പറയും...അറിയാത്ത എത്ര എത്ര കഥകൾ

    മാരുതിക്കു വേണ്ടി ജോലി ചെയ്തിരുന്ന കാലത്ത് ഔദ്യോഗികമായി ഡൽഹിയിൽ പലതവണ വരാൻ അവസരമുണ്ടായിട്ടുണ്ടെങ്കിലും താജ് മഹലും ലാൽ കിലയുമൊന്നും കണ്ടിട്ടില്ല...ഒരു സ്വകാര്യസന്ദർശനത്തിൽ സൌകര്യമായി കാണാം എന്നു കരുതി മാറ്റി വയ്ക്കുകയായിരുന്നു..ഇനി ഒരവസരം എന്നാണാവോ?

    സസ്നേഹം,
    പഥികൻ

    ReplyDelete
  3. തകര്‍പ്പന്‍ വിവരണം,ഷിബു.(ഇതാണു ഞാന്‍ നേരത്തെ ആഗ്രയാത്രയെക്കുറിച്ചൊക്കെ പറഞ്ഞത് )

    ReplyDelete
  4. യാത്രയുടെ സുഖം അവതരിപ്പിച്ചു. ആശംസകള്‍..

    ReplyDelete
  5. ഫോട്ടോയും വിവരണവും നന്നായി.യാത്ര പോകാന്‍ കൊതിപ്പിക്കും ഇതു പോലുള്ള പോസ്റ്റുകള്‍.ആശംസകള്‍

    ReplyDelete
  6. manassu kondu njanum ee yathrayil pankali aayi , athrkku manoharamayi paranju..... aashamsakal.............

    ReplyDelete
  7. ഷിബുവിന്‍റെ വിവരണം ഒന്നാന്ത്രമാണ്. ചിത്രങ്ങള്‍ മനോഹരമായവയും. മഹാനായ അക്ബര്‍ ചക്രവര്‍ത്തി അനാര്‍ക്കലിയെ രക്ഷപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഞാനും
    വിശ്വസിക്കുന്നു.

    ReplyDelete
  8. ഷിബു വിവരണം മനോഹരം. ചിത്രങ്ങളും സുപെര്ബ്

    സജീവ്‌

    ReplyDelete
  9. അവിടെ വരെ വന്നതില്‍ വളരെ സന്തോഷം ..അത് കാരണം ഈ പോസ്റ്റ്‌ എനിക്കും കാണാന്‍ സാധിച്ചു .വളരെ നല്ല യാത്രാ വിവരണം !!..ഇതൊക്കെ ഒരിക്കല്‍ എനിക്കും കാണണം എന്ന് വലിയ ആഗ്രഹം ആണ് .എന്നാലും ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ എല്ലാം നേരിട്ട് കണ്ടപ്പോലെ തന്നെ .അത്രയും നല്ല പോലെ എഴുതിയിരിക്കുന്നു ..ഇനിയും എഴുതൂ ,എല്ലാ വിധ ആശംസകളും ..

    ReplyDelete
  10. ഷിബു ചേട്ടാ നല്ല വിവരണവും നല്ല ചിത്രങ്ങളും ദുബായിലേക്ക് വരൂ കുറെ എഴുതാന്‍ ഉണ്ടാകും ..ക്രിസ്തുമസ് ആശംസകള്‍

    ReplyDelete
  11. ഉഗ്രൻ ഫോട്ടോഗ്രാഫിയടക്കം സാഹിത്യത്തിൽ ചാലിച്ച് മനോഹരമായി എഴുതിയിരിക്കുന്ന ഒരിക്കലും കൊഴിഞ്ഞുപോകാത്ത ഈ മാതള പുഷ്പങ്ങളൂടെ പരിമളം ബൂലോഗത്തെ സുഗന്ധമയിയാക്കിയിരിക്കുന്നു കേട്ടൊ ഷിബു.

    ReplyDelete
  12. എനിക്കസൂയ തോന്നുന്നു ..എന്നാണു എനിക്കിങ്ങനെയൊരു യാത്ര നടത്താന്‍ കഴിയുക എന്നറിയില്ല ..ഇനി സാധിച്ചില്ലെങ്കിലും സങ്കടമില്ല ..ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ യാത്രപോയതുപോലെ തന്നെ ഹൃദ്യം....അല്ലലും അലച്ചിലുമില്ലാതെ എയര്‍ കണ്ടിഷന് കീഴിലിരുന്നു മനോയാനം തുഴഞ്ഞൊരു യാത്ര.

    ReplyDelete
  13. എന്താ പറയുക !!

    ReplyDelete