Sunday, May 22, 2011

കമല നെഹ്രു റിഡ്ജ് (1) - രക്തം നിറഞ്ഞ തടാകം


പച്ചനിറമുള്ള, ശാന്തമായ ജലാശയത്തിലേയ്ക്ക്, വാകമരത്തില്‍നിന്നും ചുവന്ന പൂക്കള്‍ പൊഴിഞ്ഞു
വീണു കൊണ്ടിരുന്നു. ഓളപ്പരപ്പിലൂടെ ഒഴുകിനീങ്ങിയിരുന്ന കാട്ടുതാറാവുകള്‍, മനുഷ്യസാമീപ്യമറിഞ്ഞ്
സമീപത്തെ കൈതക്കൂട്ടത്തിനിടയിലേയ്ക്ക് മറഞ്ഞു ........ഏകാന്തമായ അന്തരീക്ഷത്തില്‍, മറ്റൊരു
മനുഷ്യ ജീവിയുടെയും ശല്യമില്ലാതെ, പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരത്തിന്റെ  തണലില്‍, മറിഞ്ഞു
കിടക്കുന്ന ഒരു  മരത്തില്‍ ചാരി ഇരിക്കുവാന്‍ തുടങ്ങിയിട്ട് നേരമേറെ ആയിരിക്കുന്നു....മരണത്തിന്റെ
കറുത്ത കരങ്ങളെ ആഴങ്ങളില്‍ ഒളിപ്പിച്ച്, ഡല്‍ഹി നിവാസികളുടെ മനസ്സില്‍, ഭീതിയുടെ വേരുകള്‍
ആഴ്ത്തിയിറക്കിയ, കമല നെഹ്‌റു റിഡ്ജ്ജ് എന്ന ചെറുവനത്തിനുള്ളിലെ, ചരിത്രപ്രാധാന്യമുള്ള
ഒരു ചെറിയ തടാകക്കരയിലാണ് ഇപ്പോള്‍ ഞാനിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലെ നാഴിക
കല്ലെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന 1857 -ലെ ശിപായി ലഹളയുടെ ബാക്കിപത്രമായി
ഡല്‍ഹിനഗരത്തെ കൊലക്കളമാക്കിമാറ്റിയ കലാപത്തിന്റെ  ഇരകളായി മാറിയ  സ്വദേശികളും,
വിദേശികളുമായ അനേകം നിഷ്കളങ്കമനുഷ്യരുടെ ആത്മാക്കള്‍ ഗതി കിട്ടാതെ അലയുന്ന ഒരു
പ്രദേശമാണിത്. ഡല്‍ഹിനഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറുകാട്, ഭീതി
പരത്തുന്ന കുറെ കഥകള്‍ക്കൊപ്പംസ്വാതന്ത്ര്യ സമരത്തിന്റെ, പ്രത്യേകിച്ചു, ശിപായി ലഹളയുടെ
വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പേറുന്ന കുറെ ചരിത്രസ്മാരകങ്ങളെയും, തന്റെ ഇരുണ്ട തണലില്‍
ഒളിപ്പിച്ചുവച്ചാണ് നിലകൊള്ളുന്നത്‌.
രക്തം നിറഞ്ഞ തടാകം  ( Khooni  Jheel)
തീസ്ഹസാരിയിലെ താമസസ്ഥലത്തു നിന്നും, കേവലം ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലായി ഇത്ര
യേറെ ചരിത്രസ്മാരകങ്ങള്‍ സ്ഥിതി ചെയ്തിരുന്നിട്ടും, അവ സന്ദര്‍ശിക്കുന്നതിനോ, അവയ്ക്കു 
പിന്നിലെ ചരിത്രസംഭവങ്ങള്‍ മനസ്സിലാക്കുന്നതിനോ സമയം കണ്ടെത്തുന്നതിന് നീണ്ട ആറുവര്‍ഷ 
ങ്ങള്‍ കഴിയേണ്ടിവന്നു. അതിനു എന്നെ പ്രേരിപ്പിച്ച ഘടകമാകട്ടെ, യാത്രകളെക്കുറിച്ചുള്ള ഈ ബ്ലോഗുകളും.അങ്ങനെയാണ് ഈ ഞായറാഴ്ചത്തെ യാത്ര, ഈ ചരിത്രാവാശിഷ്ടങ്ങളിലേയ്ക്ക് വഴി തിരിച്ചു വിടാന്‍ തീരുമാനിച്ചത്. രാവിലെതന്നെ ചാരനിറം പൂണ്ട മഴ മേഘങ്ങള്‍, ചുട്ടു പൊള്ളുന്ന
സൂര്യരശ്മികളെ തടഞ്ഞു നിറുത്തിയിരിക്കുന്നു...ഒരു ചെറിയ യാത്രക്ക് പറ്റിയ അന്തരീക്ഷം. പ്രത്യേകിച്ച്
ഒരു തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. ഒരു കുപ്പി വെള്ളവും, ക്യാമറയും മാത്രം....മഴമേഘങ്ങളെ
തഴുകി എത്തുന്ന ഇളം കാറ്റിന്റെ തലോടലില്‍, ഡല്‍ഹിയിലെ സുന്ദരമായ വീഥികളിലൊന്നായ 
രാജ്പൂര്‍ റോഡിലൂടെ അഞ്ചുമിനിട്ട് ബൈക്ക് യാത്ര. രാജ്പൂര്‍റോഡ്‌ വിട്ട്, ഹിന്ദ് റാവു റോഡിലേയ്ക്ക് 
പ്രവേശിക്കുമ്പോള്‍തന്നെ കാടിന്റെ സുഖശീതളിമ, കടുത്ത ചൂടിനെ അതിജീവിച്ച് അരിച്ചെത്താന്‍
തുടങ്ങി. കോണ്‍ക്രീറ്റ് വനങ്ങള്‍ക്കു നടുവിലുള്ള, മണ്ണിന്റെയും,പൂക്കളുടെയും സുഗന്ധം പേറുന്ന ഈ
കൊച്ചുവനത്തിനുള്ളിലാണ് 'രക്തം നിറഞ്ഞ തടാകം '(Khooni Jheel ) സ്ഥിതി ചെയ്യുന്നത്.         
രക്തം നിറഞ്ഞ തടാകം - മറ്റൊരു ദൃശ്യം.
വഴിയോരത്തെ തണലില്‍ ബൈക്ക് ഒതുക്കി വച്ചു........റോഡിനെയും കാടിനേയും, ഉയരത്തിലുള്ള
മതിലും കമ്പിവേലിയും കെട്ടി വേര്‍തിരിച്ചിരിക്കുന്നു. മതിലിന്റെ ഒരു ഭാഗം പൊളിച്ചു ആരോ നിര്‍മ്മിച്ച
വഴിയിലൂടെ നൂഴ്ന്നുകയറിയാല്‍ എത്തുന്നത് തടാകക്കരയിലേയ്ക്കാണ്... കൂനിക്കൂടി ഇരിക്കുന്ന മുതുക്കന്മാര്‍ മുതല്‍ അമ്മയുടെ വയറ്റില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നൂറു കണക്കിന്
കുരങ്ങന്‍ന്മാരാണ് തടാകക്കരയിലൂടെ വിഹരിക്കുന്നത്.ക്യാമറ കയ്യിലെടുത്തതേ ചീറ്റലും, മുരളലുമായി
എല്ലാം മരങ്ങള്‍ക്ക് മുകളിലേയ്ക്ക് പാഞ്ഞു കയറി..ആക്രമണകാരികളാണ് ഇവിടുത്തെ കുരങ്ങന്മാര്‍
എന്ന് കേട്ടിട്ടുളളതിനാല്‍, അവയെ അധികം  പ്രകോപിപ്പിക്കാതെ ഞാന്‍ തടാകത്തിനു സമീപ
ത്തേക്ക് നടന്നു.ചെറുകാറ്റില്‍ അടര്‍ന്നു വീണുകൊണ്ടിരുന്ന  വാകപ്പൂക്കള്‍, നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
ഇവിടെ ചൊരിയപ്പെട്ട ചോരപ്പുഴയെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു..ഈ പൂക്കളെപ്പോല്‍ നിഷ്കളങ്കമായ
എത്രയെത്ര ജീവനുകളാണ് അന്ന് ഇവിടെ ഹോമിക്കപ്പെട്ടത്....കലാപത്തിന്റെ ആദ്യ നാളുകളില്‍ ഇവിടെ വധിക്കപെട്ടത്‌, വിപ്ലവകാരികള്‍ ഡല്‍ഹി പിടിച്ചടക്കിയ സമയം, ഈ കാടിന്റെ ഉള്ളറ
കളില്‍ അഭയംതേടിയെത്തിയ  സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള, ബ്രിട്ടീഷ്കുടുംബങ്ങളായിരുന്നു.
കലാപകാരികളാല്‍ നിര്‍ദാക്ഷിണ്യം അരിഞ്ഞുതള്ളപ്പെട്ട  അവരുടെ ശരീരങ്ങള്‍ തടാകത്തിലേക്ക്
വലിച്ചെറിയപ്പെട്ടു. പിന്നീടുള്ള കുറെ ദിവസങ്ങള്‍.......ഭീതിദമായ ഏറ്റുമുട്ടലുകളും,കൂട്ടക്കൊലകളും...
ഡല്‍ഹിയുടെ രാജവീഥികളില്‍ ചുടുനിണം ചിതറിത്തെറിക്കപ്പെട്ട ദിനങ്ങള്‍....അവസാനം ബ്രിട്ടീഷ്
കാരുടെ യുദ്ധതന്ത്രങ്ങളോട് പിടിച്ചു നില്‍ക്കാനാകാതെ കലാപകാരികളും ഈ കാടിനുള്ളിലേയ്ക്ക്
പിന്‍വാങ്ങി. എന്നാല്‍ പ്രതികാരദാഹത്താല്‍ വേട്ടനായ്ക്കളേപ്പോലെ പിന്തുടര്‍ന്ന ബ്രിട്ടീഷ്സേന
ഈ കാടിനെ വീണ്ടുമൊരു കൊലക്കളമാക്കി മാറ്റി. ശത്രുക്കള്‍ക്ക് പിടി കൊടുക്കാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍  ഈ തടാകത്തിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. അവശേഷിച്ചവരെ ബ്രിട്ടീഷ് പട്ടാളം പിടികൂടി വധിച്ച്‌, കുതിരകളുടെയും, കോവര്‍കഴുതകളുടെയും ശവങ്ങള്‍ക്കൊപ്പം തടാകത്തിലേക്കെറിഞ്ഞു. ചീഞ്ഞു നാറിയ ശവശരീരങ്ങളുടെ ദുര്‍ഗന്ധം, ആഴ്ചകളോളം ജനങ്ങളെ, ഈ പ്രദേശത്തുനിന്നും അകറ്റിനിറുത്തിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടാണ് ഡല്‍ഹി നിവാസികളെ ഭീതിയിലാഴ്ത്തിയ നിരവധി
കഥകള്‍ക്ക് ഈ തടാകം വേദി ആയിത്തീര്‍ന്നത്.
നിലാവുള്ള രാത്രികളില്‍ കീറിപ്പറിഞ്ഞ വെള്ള ഫ്രോക്കും ധരിച്ച്, നഷ്ടപ്പെട്ടു പോയ ജീവിതത്തെ
ക്കുറിച്ചോര്‍ത്തുള്ള തേങ്ങലുകളുമായി, തടാകതീരത്ത് കാണപ്പെടുന്ന  സുന്ദരിയായ പെണ്‍കുട്ടി......
കറുത്തിരുണ്ട രാത്രികളില്‍ ജലപ്പരപ്പിനെ ഭേദിച്ച് ഉയര്‍ന്നുവരുന്ന ശിരസ്സു നഷ്ടപ്പെട്ട പട്ടാളക്കാ
രനും, കറുത്ത കുതിരയും...മനസ്സുകളില്‍ ഭീതിയുടെ വിത്ത്‌ വിതയ്ക്കുന്ന ഇത്തരം കഥകള്‍ ഏറെ
യുണ്ട് പറയുവാന്‍.........കൂടാതെ സന്ധ്യ മയങ്ങിയാല്‍ ഈ സ്ഥലം, പിടിച്ചുപറിക്കാരുടെയും, പക്ഷി
വേട്ടക്കാരുടെയും വിഹാരകേന്ദ്രം കൂടിയായി കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിനും കഥകള്‍ക്കും വിരാമമിട്ട്
മനസ്സ്‌ ചുറ്റുപാടുമുള്ള കാഴ്ച്ചകളിലേയ്ക്ക് മടങ്ങി. സുന്ദരമായ ഈ തടാകവും പരിസരങ്ങളും ഡല്‍ഹി
യിലെ പക്ഷിനിരീക്ഷകരുടെ പ്രധാനപ്പെട്ട ഒരു സങ്കേതമായി മാറിക്കഴിഞ്ഞിരിക്കുന്നു.കുളക്കൊക്കും
കുളക്കോഴിയുമുള്‍പ്പെടെ വളരെയേറെ പക്ഷികള്‍ കരയോടടുത്തുള്ള ജലത്തിലൂടെ പരതി നടക്കുന്നു.
ഫെബ്രുവരി-മാര്‍ച്ചുമാസങ്ങളില്‍ വളരെയേറെ ദേശാടനപക്ഷികളെയും ഇവിടെ കാണുവാന്‍ സാധിക്കും. നാട്ടിലൂടെ പക്ഷിനിരീക്ഷണവുമായി നടന്ന കാലത്തുപോലും കണ്ടു കിട്ടാതിരുന്ന
ചെമ്പുകൊട്ടിയെയും(Crimson Breasted Barbet)കരിന്തലച്ചിക്കാളിയെയും(Brahmini Mynaha) ഞാന്‍ 
ആദ്യമായി കാണുന്നത് ഈ കാടിനുള്ളില്‍ വച്ചാണ്. കൂടാതെ മയിലുകള്‍, കീരി, വ്യത്യസ്ഥയിനം ചിത്രശലഭങ്ങള്‍, ഉടുമ്പ് എന്നിവയേയും പല യാത്രകളിലും എനിക്ക് ഇവിടെ കാണുവാന്‍ സാധിച്ചിട്ടുണ്ട്...ശാന്തമായിരുന്ന അന്തരീക്ഷത്തിനെ ഭേദിച്ച് കുട്ടികളുടെ ഒരു സംഘം അവിടേക്ക്
എത്തി...തടാകത്തിലൂടെ പുളച്ചു മറിയുന്ന മീനുകളെ പിടിക്കുകയാണ് അവരുടെ ഉദ്ദേശ്യം.നിശബ്ദ
മായിരുന്നുള്ള ആസ്വാദനത്തിന്റെ രസച്ചരടുപൊട്ടിയതോടെ ഞാന്‍ എഴുന്നേറ്റു.തടാകം മുഴുവനൊന്നു
ചുറ്റിനടന്നു കണ്ട ശേഷം സ്ഥലം വിടുക തന്നെ..............
തടാകത്തിനു സമീപം കണ്ട ചിത്രശലഭക്കൂട്ടം 
കൈതയും,കാട്ടുചേമ്പും,കുറ്റിക്കാടുകളും,കൊങ്ങിണിപ്പടര്‍പ്പുകളും തിങ്ങിനിറഞ്ഞ തീരം..........മനസ്സ്
ഒരു നിമിഷത്തേക്കെങ്കിലും കേരളത്തിലേയ്ക്ക് പാറിപ്പറന്നു പോയി. മറുകരയില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുവാനുള്ള ചാരുബെഞ്ചുകള്‍....സമീപത്തായി അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡും
സ്ഥാപിച്ചിട്ടുണ്ട്. സമയം പോകുന്നതിനനുസരിച്ച് മീന്‍ പിടുത്തക്കാരുടെ എണ്ണവും ഏറി വരിക
യാണ്. ആട്ടവും പാട്ടുമായി ഒരു പറ്റം നേപ്പാളിയുവാക്കളും എത്തിച്ചേര്‍ന്നിട്ടുണ്ട്.ആരുടെയോ ചൂണ്ട
യില്‍ മീന്‍ കൊത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍.....ആഴ്ചയില്‍ ഒരിക്കല്‍ ലഭ്യമാകുന്ന അവധി
ദിനം ഉത്സാഹത്തോടെ, ഈ കൊച്ചു തടാകക്കരയില്‍ ചിലവഴിക്കുന്ന ബാല്യവും യൌവനവും....
താഴ്ന്നു നിന്നൊരു  വാകക്കൊമ്പില്‍നിന്നും പറിച്ചെടുത്ത, ഒരു കുടന്ന പൂക്കള്‍ തടാകത്തിലേയ്ക്ക് 
ഞാന്‍ അര്‍പ്പിച്ചു ....ആഴങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ആത്മാക്കളോടുള്ള യാത്രപറച്ചില്‍ പോലെ.....
അടുത്ത ലക്‌ഷ്യം ഫ്ലാഗ് സ്റ്റാഫ്‌ ടവറാണ്. കുന്നിന്റെ മുകളിലേയ്ക്ക് വളഞ്ഞു പുളഞ്ഞു കയറി
പ്പോകുന്ന റോഡ്‌....ഇരുവശങ്ങളിലും ഇടതൂര്‍ന്നു വളരുന്ന കാടിനുള്ളില്‍ ബോഗന്‍ വില്ലയും, കണി
ക്കൊന്നയും ചേര്‍ന്നൊരുക്കുന്ന വര്‍ണ്ണമേളം. ഡല്‍ഹിയിലെ വീഥികള്‍, കണിക്കൊന്നയുടെ മഞ്ഞ
പ്പട്ടുപുതയ്ക്കുന്ന കാലമാണിത്. വഴിയിലാകെ കണിക്കൊന്നപ്പൂക്കള്‍ വീണു, വഴിയൊരു മഞ്ഞപ്പൂ
മെത്തയായിരിക്കുന്നു. വീണ്ടും നാട്ടിലെ വിഷുവിന്റെ ഓര്‍മ്മകള്‍ മനസ്സിലേയ്ക്ക്...... അപ്പൂപ്പന്‍താടി
പോലെ പാറിപ്പറന്നെത്തുന്ന ഓര്‍മ്മകളില്‍ കൂട്ടുകാരുടെ വീടുകളില്‍നിന്നെത്തുന്ന വിഷു അടയുടെയും
പായസത്തിന്റെയും മധുരം കിനിയുന്നു............മധുരതരമായ ഓര്‍മകള്‍ക്കൊപ്പം, കാടിനെ പകുത്തു  കിടക്കുന്ന വഴിയിലൂടെ ഒരു കാളക്കൂറ്റനെപ്പോലെ ബുള്ളറ്റും കുതിക്കുകയാണ്....ഇരുവശങ്ങളിലുമുള്ള
കല്‍ക്കെട്ടുകളില്‍ കുരങ്ങന്മാര്‍ നിറഞ്ഞിരിക്കുന്നു. നിത്യവും തങ്ങള്‍ക്കുള്ള ഭക്ഷണവുമായി എത്തുന്ന, പ്രഭാതസവാരിക്കാരെ കാത്തുള്ള ഇരിപ്പാണത്. കൈ കോര്‍ത്തു നില്‍ക്കുന്ന മരക്കൊമ്പുകള്‍ക്കിട
യിലൂടെ പ്രഭാതസൂര്യന്റെ കിരണങ്ങള്‍, മനസ്സിനും ശരീരത്തിനും നവോന്മേഷം പകര്‍ന്നു ഒളിഞ്ഞു 
നോക്കുന്നു.........പൂമരച്ചില്ലകള്‍  താലപ്പൊലിയേന്തുന്ന വഴികളിലൂടെ ബുള്ളറ്റ് ഇരമ്പിയെത്തിയത്‌   
ഹിന്ദു റാവു ഹോസ്പിറ്റലിനു സമീപത്തേയ്ക്കാണ്. പ്രധാനപ്പെട്ട രണ്ടു സ്മാരകങ്ങളാണ് ഇവിടെ
യുള്ളത്.ഹോസ്പിറ്റലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു റാവുവിന്റെ ബംഗ്ലാവ്,
(Hindu Rao House) പുരാവസ്തു വകുപ്പ്, സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയി
ട്ടുണ്ട്. വില്ല്യം ഫ്രേസര്‍ എന്ന ഇംഗ്ലീഷുകാരനാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ബംഗ്ലാവ്, കാലങ്ങള്‍ക്കു
ശേഷം മറാത്തയിലെ ഒരു സമുന്നതവ്യക്തിയായിരുന്ന ഹിന്ദു റാവുവിന്റെ കൈകളില്‍ എത്തി ചേര്‍ന്നു.1855 -ല്‍ ഹിന്ദു റാവുവിന്റെ മരണശേഷം ബ്രിട്ടീഷുകാരുടെ കൈകളില്‍ തിരികെ എത്തിയ
ബംഗ്ലാവ്, 1857 -ലെ കലാപസമയത്ത് ഒരു പട്ടാള ഹോസ്പിറ്റലായി മാറ്റപ്പെട്ടു.കലാപത്തിന്റെ 
നാളുകള്‍ക്കുശേഷം പൊതുജനങ്ങള്‍ക്കായി  തുറന്നുകൊടുത്ത ഹോസ്പിറ്റല്‍, ഇന്നും ഡല്‍ഹിയിലെ
ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലൊന്നായി പ്രവര്‍ത്തനം തുടരുന്നു.    
ഹിന്ദു റാവുവിന്റെ ബംഗ്ലാവ്‌  1857 -ലെ കലാപത്തിനു ശേഷം (കടപ്പാട് : ഗൂഗിള്‍)
വിജനമായ സ്ഥലമായതിനാലാവാം കാര്യമായ തിരക്ക് ഇവിടെ അനുഭവപ്പെടുന്നില്ല.ഹോസ്പിറ്റ
ലിന്റെ  പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ബൈക്ക് നിറുത്തിയശേഷം ബംഗ്ലാവ് അന്വേഷിച്ചു അകത്തേയ്ക്ക്
നടന്നു.സാധിക്കുമെങ്കില്‍ ഒരു ഫോട്ടോ എടുക്കണം...അത് മാത്രമായിരുന്നു ഉദ്ദേശ്യം........പക്ഷെ
ബംഗ്ലാവ്‌ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ മനസ്സ്, പൂര്‍ണമായ നിരാശയിലേയ്ക്കു വഴി മാറി. പഴയ
ബംഗ്ലാവിനോട്‌ കൂട്ടിചേര്‍ത്തു നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടങ്ങള്‍, ചരിത്രത്തോട് യാതൊരു
നീതിയും പുലര്‍ത്താതെ ബംഗ്ലാവിന്റെ  രൂപഘടന തന്നെ മാറ്റിക്കളഞ്ഞിരിക്കുന്നു. ഇവിടെ അധികം
സമയം ചിലവഴിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയതിനാല്‍ ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങി.
ഗേറ്റ് കടന്നു പുറത്തെത്തുമ്പോള്‍ തന്നെ കണ്ണില്‍പ്പെടുക, തൊട്ടു മുന്‍പിലായി ഉയര്‍ന്നു നില്‍ക്കുന്ന അശോകസ്തൂപമാണ്..................................(തുടരും)
***************************************************************************************************
കമല നെഹ്രു റിഡ്ജ് (2)-മ്യൂ ട്ടിനി ടവര്‍ യാത്രയിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   


1 comment:

  1. ഷിബൂ... ഒരുപാട് നന്ദിയുണ്ട് ഈ തടാകം പരിചയപ്പെടുത്തിയതിന്. ഇനിയൊരു ഡൽഹി യാത്ര ഉണ്ടാകുമ്പോൾ മറ്റെങ്ങും പോകാൻ സാധിച്ചില്ലെങ്കിലും ഈ തടാകക്കരയിൽ അൽ‌പ്പനേരം ചിലവഴിച്ചിരിക്കും.

    ഒന്ന് ചോദിക്കട്ടെ. ഇപ്പറഞ്ഞ ചരിത്ര സംഭവങ്ങൾ എന്തെങ്കിലും അവിടെ സർക്കാറിന്റെ വകയായി എഴുതി വെച്ചിട്ടുണ്ടോ ? സത്യത്തിൽ ഈ പാർക്ക് സംരക്ഷിക്കപ്പെടുന്നുണ്ടോ ?

    അവിടെ ബലികഴിക്കപ്പെട്ട എല്ലാ മനുഷ്യാത്മാക്കൾക്കും ആദരാഞ്ജലികൾ നേർന്നുകൊണ്ട്.....

    ReplyDelete