Thursday, March 10, 2011

മുന്തിരിത്തോട്ടങ്ങള്‍ തേടി...


തമിഴ്മണ്ണിന്റെ കാര്‍ഷികസമൃദ്ധിയും, അധ്വാനത്തിന്റെയും,വിയര്‍പ്പിന്റെയും മൂല്യം
ഉയര്‍ത്തിക്കാണിയ്ക്കുന്ന പച്ചവിരിച്ച പാടങ്ങളും,ഗ്രാമീണജനതയുടെ നിഷ്കളങ്ക
സ്നേഹവും നിറഞ്ഞുനില്‍ക്കുന്ന ഒരു തമിഴ്നാടന്‍ ഗ്രാമത്തിലേക്കായിരുന്നു ഈ യാത്ര.
മുതുലാപുരം..തമിഴ്‌നാട്ടിലെ കമ്പത്തുനിന്ന് ഏകദേശം 15 കിലോമീറ്ററോളം
സഞ്ചരിച്ചാല്‍ പച്ചപ്പുതപ്പിനടിയില്‍ മറഞ്ഞു കിടക്കുന്ന ഈ കാര്‍ഷികഗ്രാമത്തി
ലെത്താം.പച്ചപ്പട്ടുവിരിച്ച പുഞ്ചപ്പാടങ്ങളും,സൂര്യരശ്മി നിലം തൊടാന്‍ അനുവദിക്കി
ല്ലെന്ന വാശിയില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന വാഴക്കൂട്ടങ്ങളും, വന്‍പുളിമരങ്ങളും, തക്കാളിയും, ചീരയും, മറ്റു അനവധി കാര്‍ഷിക വിളകളും കൊണ്ട് സമൃദ്ധമായ ഗ്രാമം.മണ്ണിന്റെയും, വിയര്‍പ്പിന്റെയും ചൂര് മണക്കുന്ന ആ ഗ്രാമീണസംസ്കൃതിയിലേയ്ക്കുള്ള യാത്ര,രാവിലെ 10 മണിയോടെ  ഞങ്ങള്‍ തോവാളയില്‍നിന്നും ആരംഭിച്ചു.
മ്പംമെട്ടില്‍നിന്നുള്ള തമിഴ്‌നാടിന്റെ ദൃശ്യം  
യഥാര്‍ത്ഥത്തില്‍ മുന്‍കൂട്ടി തയ്യാര്‍ ചെയ്തിരുന്ന ഒരു യാത്ര ആയിരുന്നില്ല ഇത്.ഡല്‍ഹിയില്‍
നിന്നും നാട്ടിലെത്തി വിരസ്സമായ ഒരു ദിവസ്സം എന്ത് ചെയ്യണമെന്നറിയാതെ തള്ളിനീക്കി ഇരി
ക്കുമ്പോഴാണ് ഏലകൃഷിക്ക് ആവശ്യമായ ജൈവവളം കൊണ്ടുവരുന്നതിനായി സുഹൃത്തുക്കള്‍
തമിഴ്നാടിനുപോകുന്ന വിവരം അറിഞ്ഞത്.ഉടന്‍തന്നെ അവരുടെ യാത്രയില്‍ കയറിക്കൂടുകയാ
യിരുന്നു.അങ്ങനെ ജോര്‍ജ്ജുകുട്ടിച്ചേട്ടന്‍,ഷിജു,ജോണി,അനീഷ്‌,പിന്നെ ഞാനും ഉള്‍പ്പെടുന്ന
അഞ്ചംഗ സംഘം ഒരു ജീപ്പിലും,ബൈക്കിലുമായി യാത്ര പുറപ്പെട്ടു.
പുളിമരങ്ങള്‍  തണല്‍ വിരിച്ച വഴിയിലൂടെ....
ബൈക്കുയാത്ര എനിക്കെന്നും,എവിടെയായാലും ഒരു ആവേശം തന്നെയാണ്.അതിനാലാണ് ഞാനും ജോണിയും യാത്രയ്ക്കായി ബൈക്ക് തിരഞ്ഞെടുത്തത്.കൂടാതെ ഡ്രൈവിങ്ങിന്റെ ഹരവും,
സുന്ദരദൃശ്യങ്ങളുടെ മറയില്ലാത്ത കാഴ്ചയും ഒന്നിച്ചനുഭവിക്കാന്‍ സാധിക്കുമെന്നതും ബൈക്കിലുള്ള
യാത്രയുടെ മാത്രം പ്രത്യേകതയാണ്.ഇക്കാരണംകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു വാഹ
നങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കാറാണ് പതിവ്.10 മണിക്ക് ശേഷവും ഡിസംബറിന്റെ കുളിര്,
നനുത്ത മഞ്ഞുകണങ്ങളായി അന്തരീക്ഷത്തില്‍ പാറിനടക്കുന്നു...ആ കുളിരിലലിഞ്ഞു കുരുമുളക്
തോട്ടങ്ങളും,ഏലക്കാടുകളും പിന്നിട്ടു കട്ടപ്പന,വണ്ടന്മേട്‌,ആമയാര്‍ വഴി കമ്പംമെട്ട് ചെക്ക്പോസ്റ്റി
നരികില്‍ എത്തിയപ്പോഴേയ്ക്കും,മറ്റൊരു വഴിയിലൂടെ ജീപ്പ് യാത്രികരും എത്തികഴിഞ്ഞിരുന്നു.
കമ്പംമെട്ട് ചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ തമിഴ്നാടായി...മഞ്ഞുകണങ്ങളുടെ നനുത്ത തലോടലിനും
കുളിരിനും ഇവിടെ വിട...രണ്ടു സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന വനപ്രദേശത്തിനു നടുവിലൂടെ
ഇര വിഴുങ്ങിയ പെരുമ്പാമ്പ്‌ കണക്കെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലൂടെ തമിഴ്നാടിന്റെ
വരണ്ട കാലാവസ്ഥയിലേയ്ക്കാണ്  ഇനി യാത്ര.
കമ്പംമെട്ട് ചുരമിറങ്ങുമ്പോള്‍......
വയനാടന്‍ചുരത്തെ അനുസ്മരിപ്പിക്കുന്ന കൊടുംവളവുകളും,കുത്തനെയുള്ള ഇറക്കവും,സാഹസികത
ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവം തന്നെയായിരിക്കും.അതോടൊപ്പം
കുന്നിറങ്ങി ചെല്ലുമ്പോള്‍ കണ്ണില്‍പ്പെടുന്ന തമിഴ്‌നാടിന്റെ സമതലങ്ങള്‍,അവര്‍ണനീയമായ ഒരു
വര്‍ണകാഴ്ചയാണ് കുന്നിനുതാഴെ ഒളിപ്പിച്ചുവച്ചിരിക്കുന്നത്.കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന
പാടങ്ങളില്‍,സൂര്യകാന്തിയും,ജമന്തിയും,കനകാംബരവും,ചോളവും,മുന്തിരിതോട്ടങ്ങളും ഇടകലര്‍ന്ന
വര്‍ണ്ണമിശ്രിതം ഏതൊരു കലാകാരന്റെയും വൈദഗ്ദ്യത്തിനും അപ്പുറമാണ്.വരണ്ടുണങ്ങിയ ഈ
മണ്ണിനു പച്ചപ്പിന്റെ പുതുജീവന്‍ പ്രദാനം ചെയുന്നത്,കേരളത്തിന്റെ സ്വന്തം മുല്ലപ്പെരിയാറില്‍നിന്നുള്ള
ജലമാണ്.1886  ഒക്ടോബര്‍ 29  നു തിരുവിതാംകൂര്‍ രാജകുടുംബവും,ബ്രിട്ടീഷ്ഗവണ്‍മെന്റുമായി
ഒപ്പുവച്ച ഉടമ്പടിപ്രകാരം 999 വര്‍ഷം മുല്ലപ്പെരിയാറ്റിലെ ജലം ഉപയോഗിക്കുന്നതിനുള്ള അവകാശം
തമിഴ്‌നാടിനു ലഭ്യമായി.1970 ലെ മറ്റൊരു ഉടമ്പടിപ്രകാരം,ഈ ജലത്തില്‍നിന്ന് തമിഴ്‌നാട് വൈദ്യുതി
ഉദ്പാദനവും ആരംഭിച്ചു.മുല്ലപ്പെരിയാറ്റില്‍നിന്നും പെന്‍ സ്റ്റോക്ക്പൈപ്പുകള്‍ വഴി എത്തുന്ന ഈ 
ജലം വൈഗഅണക്കെട്ടില്‍ സംഭരിച്ചു,തേനി,മധുര,രാമനാഥപുരം,ശിവഗംഗ എന്നീ ജില്ലകളിലെ 
കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കും,കൃഷിഭൂമികള്‍ക്കും  ജീവന്‍ നല്‍കുന്നു. വരണ്ടുണങ്ങി മരുഭൂമിക്കു 
സമമായ ഭൂപ്രകൃതിയില്‍,അന്യസംസ്ഥാനത്തിന്റെ ജലസമൃദ്ധി ഉപയോഗിച്ച് പൊന്നുവിളയിക്കുന്ന
തമിഴ്നാടന്‍ കര്‍ഷകന്റെ അധ്വാനശീലം,സ്വന്തമായുണ്ടായിരുന്ന കാര്‍ഷികസംസ്കാരത്തിന്
ചരമഗീതം പാടി,അന്യസംസ്ഥാനത്തിന്റെ പച്ചക്കറിവണ്ടികള്‍ക്കുവേണ്ടി കാത്തിരിക്കുന്ന കേരള 
സമൂഹത്തിനു,ഒരു മാതൃക ആകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരം തിങ്ങും കേരളനാടോ, തമിഴ്നാടോ...?

അതുപോലെതന്നെ എടുത്തുപറയേണ്ട മറ്റൊന്നാണ് റോഡുകളുടെ അവസ്ഥ.പൊട്ടിപ്പൊളിഞ്ഞ
കേരളത്തിന്റെ വഴിയില്‍നിന്നും,അതിര്‍ത്തി കടക്കുന്നതോടെ അവസ്ഥയാകെ മാറിമറിയുന്നു.
ജനവാസമില്ലാത്ത കാട്ടുപ്രദേശങ്ങളില്‍പ്പോലും കണ്ണാടിപോലെ സുന്ദരമായ റോഡുകള്‍.ആ 
സൗന്ദര്യം പകര്‍ന്ന ലഹരി,കൈകളിലൂടെ ആക്സിലറേറ്ററില്‍ അമര്‍ന്നപ്പോള്‍ സ്പീഡോമീറ്റര്‍സൂചി
90 നും 100 നുമിടയില്‍ തുള്ളിക്കളിക്കാന്‍ തുടങ്ങി.മഞ്ഞപ്പരവതാനി വിരിച്ച കടുകുപാടങ്ങളും,ചോള 
വയലുകളും പിന്നിട്ട്,കൂറ്റന്‍ പുളിമരങ്ങള്‍ തണല്‍വിരിച്ച വഴിയിലൂടെയുള്ള യാത്ര 11 മണിയോടെ
കമ്പത്തു എത്തിചേര്‍ന്നശേഷം,സുഹൃത്തുക്കള്‍ക്കായി വഴിയരികിലെ മരത്തണലില്‍ കാത്തിരുന്നു.
അല്പനേരത്തെ കാത്തിരിപ്പിനുശേഷം അവരും ഞങ്ങള്‍ക്കൊപ്പമെത്തി. പിന്നീട് ഒന്നിച്ചായി യാത്ര.
കമ്പം-തേനി റോഡിലൂടെയുള്ള യാത്രയും ആസ്വാദ്യകരം തന്നെ.പുതുപ്പട്ടി,ഹനുമന്തന്‍പട്ടി,എന്നീ
വഴിയോരഗ്രാമങ്ങള്‍ പിന്നിട്ട യാത്ര,ഉത്തമപാളയത്തിനുശേഷം,ചിന്നമനൂര്‍ റോഡില്‍നിന്നും
വലത്തോട്ടുതിരിഞ്ഞ് മുതുലാപുരത്തിനുള്ള വഴിയിലേയ്ക്കു പ്രവേശിച്ചു.വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള 
കുട്ടനാടന്‍കാഴ്ചകളെ അനുസ്മരിപ്പിക്കുന്ന പ്രദേശം.കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പുഞ്ച
പ്പാടങ്ങള്‍.ജലസമൃദ്ധി വിളിച്ചറിയിക്കുന്ന നീര്‍ച്ചാലുകള്‍..പാടശേഖരങ്ങളെ പകുത്തു കടന്നുപോകുന്ന 
വഴിയുടെ ഇരുവശങ്ങളിലും തഴച്ചുവളരുന്ന തെങ്ങുകള്‍.കേരളത്തിനു നഷ്ടമായ കാര്‍ഷിക
സംസ്കാരത്തിന്റെ തനിപകര്‍പ്പ്.കൃഷിയോടും,കാര്‍ഷികസംസ്കൃതിയോടുമുള്ള സ്നേഹം അല്പമെങ്കിലും
മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആനന്ദലഹരി പകരുന്ന കാഴ്ച.പച്ചക്കറി-പാല്‍ -‍പലവ്യജ്ഞന
ങ്ങള്‍ക്കൊപ്പം ഇത്തരം കാഴ്ച്ചകള്‍ക്കായും,മലയാളികള്‍ അന്യസംസ്ഥാനങ്ങളിലേയ്ക്ക് വണ്ടി 
കയറേണ്ടിവരുന്ന കാലം വിദൂരമല്ല എന്നത് വേദനാജനകം തന്നെ.
മറ്റൊരു തമിഴ്‌നാടന്‍ കാഴ്ച...
കൃഷിഭൂമികളുടെ വിശാലമായ കാഴ്ചകള്‍ക്ക് വിരാമമിട്ട്,യാത്ര വൊയിക്കാല്‍പട്ടി എന്ന ഗ്രാമത്തില്‍ 
പ്രവേശിച്ചു.ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിക്കിരുവശവും പണിതീര്‍ത്തി
രിക്കുന്ന,ചെറിയ വീടുകള്‍. കോഴികള്‍, കഴുതകള്‍, പന്നികള്‍ നീന്തിതുടിക്കുന്ന അഴുക്കുചാലുകള്‍....
തനി തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ പതിവുകാഴ്ചകള്‍ മാത്രം.ഇവിടെ കൃഷിസ്ഥലങ്ങള്‍ വൃത്തിയുടെ 
കാര്യത്തില്‍ വളരെ മുന്‍പിലാണെങ്കിലും, ഗ്രാമങ്ങളുടെ ചുറ്റുപാടുകള്‍ അതിനു നേര്‍വിപരീതമാണ്.
പൂത്ത പുഞ്ചപ്പാടം, പൂത്തുലയണ നേരം.......
ഇടുങ്ങിയ,വൃത്തിഹീനമായ തെരുവുകള്‍ പിന്തള്ളി വീണ്ടും കരിമ്പിന്‍പാടങ്ങളുടെ പച്ചപ്പിലേയ്ക്ക്....
അതിനടുത്ത ഗ്രാമമാണ് മുതുലാപുരം.അല്പനേരത്തെ യാത്രയ്ക്ക്ശേഷം ഗ്രാമത്തിന്റെ തുടക്കത്തില്‍
തന്നെ സ്ഥിതിചെയ്യുന്ന മില്ലില്‍ എത്തിച്ചേര്‍ന്നു.വിശാലമായ മുറ്റം മുഴുവന്‍ കാലിത്തീറ്റയ്ക്കുള്ള ധാന്യം
നിരത്തിയിരിക്കുന്നു.മില്ലിനുള്ളില്‍ വിവിധ ധാന്യങ്ങള്‍ പൊടിക്കുവാനുള്ള ധാരാളം മെഷീനുകള്‍.ജൈവ 
വളവും അവിടെത്തന്നെയാണ് തയ്യാറാക്കുന്നത്.ഈ വളങ്ങളെല്ലാംതന്നെ കേരളത്തിലും ലഭ്യമാ
ണെങ്കിലും,ഗുണമേന്മയുടെ കാര്യത്തില്‍ ഇവിടെ ലഭിക്കുന്ന വളങ്ങളാണ് മുന്‍പന്തിയില്‍.വേപ്പ്,കടല,
മുത്തു,എന്നീ കായ്കളില്‍നിന്നും എണ്ണയാട്ടിയശേഷം ലഭിക്കുന്ന പിണ്ണാക്കുകളുടെ ഈ മിശ്രിതം,
ഏലത്തിന്റെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണെന്നാണ്, കൃഷിയില്‍ വളരെയേറെ മുന്‍പരിചയമുള്ള 
സുഹൃത്തുക്കളുടെ അഭിപ്രായം
 രാവിലെമുതല്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മില്ലിന്റെ ഉടമസ്ഥന്‍ എത്തിയിരുന്നില്ല.വെള്ളമുണ്ടും,
വെള്ളഷര്‍ട്ടും,വെള്ളഷാളുമായി ഒരു കൊച്ചു രാഷ്ട്രീയക്കാരന്റെ മട്ട്തോന്നിക്കുന്ന പളനിയണ്ണനാണ്
ഇപ്പോള്‍ മില്ലിന്റെ ചുമതല. വളരെപെട്ടന്ന് തന്നെ അണ്ണന്‍ ഞങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചു.
കേരളത്തിലെ ഏലത്തോട്ടങ്ങളില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുള്ളതിനാല്‍ മലയാളവും 
മനസ്സിലാകും.എന്റെ യാത്രയുടെ ഉദ്ദേശ്യം അല്‍പ്പം ചുറ്റികറങ്ങല്‍ ആയതിനാല്‍, ചുറ്റുപാടുമുള്ള 
സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി.
"അണ്ണാ,ഇങ്കെ മുന്തിരി തോട്ടമിരുക്കാ? എനക്ക് കൊഞ്ചം ഫോട്ടോ പിടിക്കണം.."
എന്റെ വായില്‍നിന്നും വീണ തമിഴുകേട്ട് അണ്ണന്റെ കണ്ണുകള്‍,പാണ്ടിലോറി കയറിയ തവളയുടെ 
കണ്ണുപോലെ പുറത്തേയ്ക്ക് തള്ളി. ഞാന്‍  കൂടുതല്‍ എന്തെങ്കിലും മൊഴിയുന്നതിനു മുന്‍പുതന്നെ 
ജോര്‍ജ്ജുകുട്ടിച്ചേട്ടന്‍ സഹായത്തിനെത്തി. വരുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും, ഇവിടെയുള്ള മുന്തിരിതോട്ടങ്ങളുടെ കുറച്ചു ചിത്രങ്ങള്‍ വേണമെന്നും പറഞ്ഞപ്പോള്‍ അണ്ണന്‍ സമ്മതിച്ചു.
ബാഗില്‍നിന്നും ക്യാമറകൂടി പുറത്തെടുത്തപ്പോള്‍ സമ്മതം,ഡബിള്‍സമ്മതമായി.
അല്പനേരത്തിനുശേഷം ഉടമസ്ഥന്‍ എത്തിയതോടെ, വളത്തിനെ സംബന്ധിച്ച
കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചശേഷം ഞങ്ങള്‍ മുന്തിരിതോട്ടത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.... 
അണ്ണന്റെ വാഴത്തോട്ടം.
ഇരുവശവും,ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളാണ്‌. അവയ്ക്കിടയിലെ കരിമ്പിന്‍പാടങ്ങളും,തെങ്ങിന്‍ 
തോപ്പുകളും പിന്നിട്ട യാത്ര ഒരു വാഴതോട്ടത്തിനരികിലെത്തി. അണ്ണന്റെ ആവശ്യപ്രകാരം വാഹനം
നിറുത്തി എല്ലാവരും പുറത്തിറങ്ങി. വാഴത്തോട്ടമല്ല,മുന്തിരിതോട്ടമാണ്  കാണേണ്ടത് എന്നു പറഞ്ഞെങ്കിലും തോട്ടത്തില്‍ കയറാതെ വിടുന്ന ലക്ഷണം കാണുന്നില്ല. അപ്പോഴാണ്‌ യഥാര്‍ത്ഥ
കാരണം അണ്ണന്‍ പറയുന്നത്."ഇതു നമ്മ തോട്ടം.ഉള്ളേ നിറച്ചു പളമിരുക്ക്.വന്ത് ശാപ്പിട്ടു പോ" 
കേട്ട പാതി എല്ലാവരും തോട്ടത്തിനുള്ളിലായി. ഒരാള്‍ ഉയരത്തിലുള്ള വാഴകള്‍ എല്ലാം തന്നെ കുലച്ചു
കിടക്കുന്നു.നിലത്തോളമെത്തുന്ന വലിപ്പമുള്ള ഭീമന്‍കുലകളും ഇടയ്ക്കിടെ കാണാനുണ്ട്.ശാസ്ത്രീയമായ
കൃഷിരീതികള്‍...ഓരോ വാഴയുടെയും തടങ്ങളില്‍ വെള്ളമെത്തിക്കുന്നതിനു,ഡ്രിപ് ഇറിഗേഷന്‍ 
രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. തോട്ടത്തിനു നടുവിലായി ജലസേചനത്തിനുള്ള കുഴല്‍ക്കിണര്‍,
മോട്ടര്‍,പൈപ്പുകള്‍ എന്നിവയും ശാസ്ത്രീയമായിത്തന്നെ തയ്യാറാക്കിയിട്ടുണ്ട്. 
1000-ത്തോളം വാഴകളാണ് തോട്ടത്തില്‍ ഉള്ളത്. വില അല്‍പ്പം കുറഞ്ഞു നില്‍ക്കുന്നതുകൊണ്ട്  ഇപ്പോള്‍ കുല വെട്ടുന്നില്ലാത്തതിനാല്‍, ഇടയ്ക്കിടെ പഴുത്ത കുലകളും കാണാനുണ്ട്. വാഴകൃഷിയെ 
ക്കുറിച്ചുള്ള വിവരണത്തിനിടയില്‍ത്തന്നെ, ഒരു വലിയ കുലയില്‍നിന്നും പഴം അടര്‍ത്തി സ്നേഹ 
സമ്പന്നനായ അണ്ണന്‍ വിതരണവും തുടങ്ങി.ഒരെണ്ണം കഴിച്ചാല്‍തന്നെ വയറു നിറയുന്നതരത്തിലുള്ള 
പഴങ്ങളാണ്...'ഓസില്‍ കിട്ടിയാല്‍ ആസിഡും കുടിയ്ക്കുന്ന' മലയാളിയുടെ തനിസ്വഭാവത്തില്‍ ഒരു 
തീറ്റ മത്സരം തന്നെയാണ് തുടര്‍ന്ന് അരങ്ങേറിയത്.അതിനു ശേഷം ഫോട്ടോസെഷനായിരുന്നു.നമ്മുടെ 
അണ്ണന് ഈ കാര്യത്തില്‍ പ്രത്യേക പരിഗണനയും നല്‍കി. വാഴക്കുലകളില്‍ പിടിച്ചും,ഇരുത്തിയും,
നിറുത്തിയും വിവിധ പോസുകള്‍.ആവശ്യത്തിനു പഴവും തിന്നു, വാഴത്തോട്ടം മുഴുവന്‍ ചുറ്റിനടന്നു 
കണ്ടശേഷം ഞങ്ങള്‍ സമീപത്തുള്ള മുന്തിരിതോട്ടത്തിലേയ്ക്ക് യാത്രയായി. 
വെറുതെ കിട്ടിയാല്‍........
വാഴത്തോട്ടത്തില്‍നിന്നുള്ള യാത്ര തുടങ്ങി അധികദൂരം ചെല്ലുന്നതിനു മുന്‍പേ, വഴിയരികിലൂടെ 
മുന്തിരിത്തോട്ടങ്ങള്‍ കണ്ടുതുടങ്ങി. ഈ തോട്ടങ്ങളില്‍ പാകമായ മുന്തിരി കുറവായതിനാല്‍ മുന്‍പോട്ടു 
നീണ്ട യാത്ര, ഒരു മലയുടെ താഴ്വരയില്‍ ചെന്നവസാനിച്ചു.പുളിമരങ്ങളുടെ തണലില്‍ ജീപ്പ് നിറുത്തി
ഞങ്ങള്‍ പുറത്തിറങ്ങുമ്പോഴെയ്ക്കും,അണ്ണന്‍ സമീപത്തുള്ള തോട്ടത്തിനുള്ളിലെത്തിക്കഴിഞ്ഞിരുന്നു.
പുറത്തുനിന്നുള്ള കാഴ്ചയില്‍,തോട്ടത്തിനുള്ളില്‍ ആരെയും കാണുവാനായില്ലെങ്കിലും അകത്തുനിന്നും 
സ്ത്രീശബ്ദത്തിലുള്ള കൂവലും,പാട്ടയില്‍ കൊട്ടുന്ന ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു.അകത്തുകയറിയ
പ്പോഴാണ്  ശബ്ദത്തിന്റെ ഉറവിടം മനസ്സിലായത്‌. തോട്ടത്തിനു മുകളിലേയ്ക്കായി കെട്ടി ഉയര്‍ത്തി
യിരിക്കുന്ന  ചെറിയ കാവല്‍മാടത്തില്‍നിന്നാണ് ശബ്ദം.പുറമേനിന്നു മൃഗങ്ങളോ,പക്ഷികളോ
തുടങ്ങി എന്തുതന്നെ തോട്ടത്തില്‍ പ്രവേശിച്ചാലും ഇവിടെ ഇരിക്കുന്ന കാവല്‍ക്കാര്‍ക്ക് വ്യക്തമായി 
കാണുവാന്‍ സാധിക്കും.
 തോട്ടത്തിനുള്ളിലെ കാഴ്ച അതിമനോഹരംതന്നെ. വൃത്തിയായി തടമെടുത്തു,കല്ത്തൂണുകളില്‍ കമ്പികള്‍ കെട്ടിയാണ് തോട്ടം തയ്യാറാക്കിയിരിക്കുന്നത്.സീസണ്‍ അടുത്തു വരുന്നതേ ഉള്ളുവെങ്കിലും
വിളവെടുപ്പിനു പാകമായ പഴങ്ങള്‍ ധാരാളമുണ്ട്.ഇത്രയും പഴങ്ങള്‍ നിറഞ്ഞ തോട്ടത്തില്‍ എത്തിയിട്ട് 
രുചി നോക്കാതെ പോകുന്നതെങ്ങനെ? പക്ഷെ പഴങ്ങള്‍ പറിക്കുവാന്‍ നീട്ടിയ കൈകള്‍ അറിയാതെ
തന്നെ പിന്‍വലിച്ചു...കാരണം മറ്റൊന്നുമല്ല. പഴുത്തു പാകമായ മുന്തിരിക്കുലകളില്‍ ചാരം പൂശിയതു
പോലെ തളിച്ചിരിക്കുന്ന കൊടുംവിഷം തന്നെ കാരണം. ഈ മുന്തിരിക്കുലകള്‍,മാര്‍ക്കറ്റുകളില്‍ 
എത്തിയശേഷം ദിവസങ്ങളോളം കേടു വരാതിരിക്കുന്നതിനായി,പായ്ക്ക് ചെയ്യുന്നതിന് മുന്‍പ്
മറ്റൊരു വിഷലായനിയില്‍ മുക്കി എടുക്കാറുണ്ടെന്നു മുന്തിരികൃഷിയില്‍ പരിചയമുള്ള ഒരു സുഹൃത്ത് 
ഒരിക്കല്‍ പറയുകയുണ്ടായി. ഇത്രയും കൊടിയ വിഷം പേറി വരുന്ന പഴവര്‍ഗ്ഗങ്ങളാണ്,വിവരവും 
വിദ്യാഭ്യാസവും ഏറെയുണ്ടെന്നഹങ്കരിക്കുന്ന നാം വന്‍ വിലകൊടുത്തു വാങ്ങി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ 
കൊടുക്കുന്നത്.മനുഷ്യശരീരത്തിനു ഹാനികരമായ, ഇത്തരം ഫലവര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം,
ഇതിനേക്കുറിച്ച് അറിവുള്ളവര്‍ സമൂഹത്തിനു പകര്‍ന്നുകൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ആഗോളതലത്തില്‍ നിരോധിച്ചെങ്കിലും, നമ്മുടെ കൃഷി
യിടങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന,മറ്റു മാരക കീടനാശിനികളുടെ അനന്തരഫലങ്ങളില്‍നിന്നു നാം 
വിമുക്തരാക്കപ്പെടുന്നില്ല എന്ന് ഓര്‍ക്കുക. വിഷത്തില്‍ മുങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകളുടെ കുറച്ചു 
ചിത്രങ്ങള്‍കൂടി പകര്‍ത്തിയശേഷം തിരികെ മില്ലിലേയ്ക്ക്  മടങ്ങി.
ഞങ്ങള്‍ മടങ്ങിയെത്തുമ്പോഴും,മില്ലിലുള്ളവര്‍ വൈദ്യുതിക്കായുള്ള കാത്തിരിപ്പിലായിരുന്നതിനാല്‍ 
വീണ്ടുമൊരു  ചുറ്റിക്കറക്കത്തിനുള്ള  സമയം ഞാനും,ജോണിയും കണ്ടെത്തി.പക്ഷെ എങ്ങോട്ട്....?
പ്രത്യേകിച്ചു ഒരു ലക്ഷ്യവുമില്ലാതെ ഗ്രാമത്തിന്റെ ഇടവഴികള്‍ പിന്നിട്ടു,തെങ്ങിന്‍തോപ്പുകളുടെയും
വാഴതോട്ടങ്ങളുടെയും അരികുപറ്റി ചിന്നമനൂരിലെയ്ക്കുള്ള വഴിയെയുള്ള യാത്ര ഒരു തടാകത്തി
നരികിലെത്തി.സായാഹ്ന സൂര്യന്‍ ചെഞ്ചായം പൂശിയ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ വെള്ള 
പൂക്കള്‍ നിറഞ്ഞ പുല്ലുകള്‍ അതിരുതീര്‍ത്ത തടാകക്കരയില്‍ മേയുന്ന ആട്ടിന്‍പറ്റവും,ഇടയനും ചേര്‍ന്ന 
ഫ്രെയിം ഒരു ചായാച്ചിത്രം പോലെ മനോഹരമായിരുന്നു.സമയക്കുറവുമൂലം യാത്ര അവിടെ
അവസാനിപ്പിച്ച്  മടങ്ങുമ്പോഴെയ്ക്കും,വഴിയില്‍ തിരക്കേറിത്തുടങ്ങിയിരുന്നു.
പണികഴിഞ്ഞു തലയിലെന്തിയ വിറകുകെട്ടുകളുമായി നടന്നുനീങ്ങുന്ന കറുത്തു മെല്ലിച്ച സ്ത്രീ 
രൂപങ്ങള്‍...തേങ്ങ നിറച്ച ട്രാക്ടറുകള്‍ക്കു മുകളില്‍....പുരാതന കരിവണ്ടികളെപ്പോലും നാണിപ്പിക്കുന്ന 
വിധത്തില്‍ പുക തുപ്പിപ്പായുന്ന പഴഞ്ചന്‍ ജീപ്പുകളില്‍....എവിടെയും വീട് പറ്റാനുള്ള തിരക്കില്‍ പായുന്ന 
തൊഴിലാളികളാണ്.മടക്കയാത്രയില്‍ വഴിയരികിലുള്ള അമ്പലത്തിനുസമീപം കണ്ട ആല്‍മരം 
കൌതുകം ജനിപ്പിക്കുന്നതായിരുന്നു.കാലപ്പഴക്കത്താല്‍ ദ്രവിച്ച തായ്‌ത്തടിയെ ചുറ്റിയിറങ്ങിയ വന്‍ 
വേരുകള്‍ ചുറ്റിപ്പിണഞ്ഞു മറ്റൊരു വന്‍മരത്തിനു രൂപം കൊടുത്തിരിക്കുന്നു.അവിടെ നിന്നും കുറച്ചു 
ഫോട്ടോഗ്രാഫുകള്‍ എടുത്തശേഷം തിരികെ മില്ലില്‍ എത്തിയപ്പോഴേയ്ക്കും,വളങ്ങള്‍ വാഹനത്തില്‍
നിറച്ചു എല്ലാവരും യാത്രയ്ക്ക് തയ്യാറായി കഴിഞ്ഞിരുന്നു.യാത്രയ്ക്ക് മുന്‍പ് അണ്ണന്റെ 
സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തുള്ള ചെറിയ കടയില്‍നിന്നും കടുപ്പത്തില്‍ ഓരോ ചായയും, മുളകുവടയും.അണ്ണന്റെ സ്നേഹത്തിനു പകരമായി തോവാളയിലേയ്ക്കു സ്നേഹപൂര്‍ണമായ ക്ഷണം നല്‍കി,ഞങ്ങള്‍ മുതുലാപുരത്തിനോട് യാത്ര പറഞ്ഞു. 
മടക്കയാത്രയില്‍ വളച്ചാക്കുകളുടെ ഭാരത്താല്‍,ജീപ്പ് ഇഴഞ്ഞാണ് നീങ്ങുന്നത്‌.അതിനാല്‍ കാഴ്ചകള്‍ 
ആസ്വദിക്കുവാന്‍ ഞങ്ങള്‍ക്ക് വീണ്ടും ധാരാളം സമയം ലഭിച്ചു.രാവിലെ വന്ന സമയത്ത് തന്നെ,
മനസ്സില്‍ പതിഞ്ഞിരുന്ന വിശാലമായ പാടശേഖരങ്ങളില്‍ കുറച്ചു സമയം ചിലവഴിക്കാന്‍ ഞങ്ങള്‍ 
തീരുമാനിച്ചു.അല്പം ദൂരെയായി പാഠം ഉഴുതുകൊണ്ടിരുന്ന ട്രക്ടറിനരികിലേക്ക് ഞങ്ങള്‍ നടന്നു.വീതി വളരെകുറഞ്ഞ പാടവരമ്പിന്റെ ഇരുവശവും ഉഴുതുമറിച്ചിട്ടിരിക്കുന്ന വയലുകളാണ്.
കാലൊന്നുതെന്നിയാല്‍, ചെളിയില്‍ കുളിച്ച്,ഇനിയുള്ള 50 കിലോമീറ്റര്‍ ബൈക്ക് ഓടിക്കേണ്ടി
വരുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വക്കുന്നത്. പാടവരമ്പിലും,ട്രാക്ടറിന്റെ 
പിന്നാലെയുമായി നൂറു കണക്കിന് വെള്ളരികൊക്കുകളാണ് ഭക്ഷണം തേടി നടക്കുന്നത്.ഒരു 
കണ്ടത്തില്‍ നിന്ന് മറ്റൊരു കണ്ടത്തിലേയ്ക്ക്  ട്രാക്ടര്‍ കയറ്റിയിറക്കി പാടങ്ങള്‍ ഉഴുതു മറിച്ചു
കൊണ്ടിരുന്ന ഡ്രൈവര്‍,ദൂരെനിന്നു ഫോട്ടോയെടുക്കുവാനുള്ള ഞങ്ങളുടെ വിഷമം മനസ്സിലാക്കി
 സാവധാനം ട്രാക്ടര്‍ ഞങ്ങള്‍ക്കരികിലെത്തിച്ചു  ഉഴവു തുടര്‍ന്നു. ആവശ്യത്തിനു ഫോട്ടോ എടുത്തു 
കഴിഞ്ഞപ്പോള്‍ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ ട്രാക്ടറില്‍നിന്നും താഴെ ഇറങ്ങിയും 
ഫോട്ടോയ്ക്കായി പോസ് ചെയ്തു.എടുത്ത ചിത്രങ്ങളെല്ലാം മോണിട്ടറില്‍ കാണിച്ചുകൊടുത്തശേഷം
 പാടവരമ്പിലൂടെ, ഞാണിന്മേല്‍കളികാരന്റെ  വൈധഗ്ദ്യത്തോടെ  ഞങ്ങള്‍ നടപ്പ് തുടങ്ങി.
അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പ്രതിഫലിക്കുന്ന കൈത്തോടുകള്‍...വരമ്പുകളില്‍ ധ്യാനിച്ചിരിക്കുന്ന നൂറുകണക്കിന് വെള്ളരികൊക്കുകള്‍...ഒരു നിമിഷമെങ്കിലും ആധുനികതയുടെ
പൊയ്മുഖം വലിച്ചെറിഞ്ഞു മണ്ണിന്റെ മണമുള്ള നാട്ടിന്‍പുറത്തുകാരനാകാന്‍ ഏതൊരാളും ആഗ്രഹിക്കുന്ന നിമിഷങ്ങള്‍....കാല്‍ചുവട്ടിലെ പുല്‍ക്കൂട്ടത്തിനിടയില്‍നിന്നു ചാടി മറയുന്ന തവളകളുടെ
മേളവും,പുല്‍നാമ്പുകളില്‍ ഒളിച്ചിരിക്കുന്ന പുല്‍ച്ചാടികളുടെ സംഗീതവും ....അങ്ങനെ പ്രകൃതിയുടെ 
രാഗതാളങ്ങള്‍ മനസ്സില്‍നിന്നു മറഞ്ഞിട്ട് കാലങ്ങളേറെയായിക്കഴിഞ്ഞിരിക്കുന്നു.ഓര്‍മകളുടെ കരിയില
ക്കൂമ്പാരത്തിനടിയില്‍ പൊട്ടി മുളച്ച ഒരു കുഞ്ഞു പൂവ്....ഉദയസൂര്യന്റെ കതിരുകള്‍ ആവേശത്തോടെ 
പുനരുവാനുള്ള ആ കുഞ്ഞുപൂവിന്റെ ത്വര...അത് പൂര്‍ത്തിയാകുന്നത് ഇങ്ങനെയുള്ള യാത്രകളിലാണ്.. 
പക്ഷെ അതെത്രനാള്‍..?.വീണ്ടും മടങ്ങുകയാണ്....നാഗരികതയുടെ വരണ്ടുണങ്ങിയ,നിര്‍ജീവമായ
 ജീവിതത്തിലേയ്ക്ക്..........കാലചക്രത്തിന്റെ കറക്കത്തില്‍ വരാനിരിക്കുന്ന വസന്തത്തിനായുള്ള
 കാത്തിരിപ്പുമായി വീണ്ടുമാ കരിയിലകൂട്ടത്തിനടിയിലേയ്ക്ക് .....
മുല്ലപ്പെരിയാറ്റില്‍നിന്നും വൈഗയിലേയ്ക്ക്...

9 comments:

  1. നല്ല വിവരണം ഷിബു,ഇനിയും പുതിയ കാഴ്ചകളുമായി വരൂ...(വേര്‍ഡ് വെരി: മാറ്റിയാല്‍ നന്നായിരുന്നു)

    ReplyDelete
  2. നല്ല വിവരണവും ചിത്രങ്ങളും :)

    ReplyDelete
  3. നല്ല യാത്ര... നല്ല ചിത്രങ്ങൾ!

    ReplyDelete
  4. ഷിബു ചേട്ടാ എല്ലാ ഫോട്ടോസും വളരെ വളരെ നന്നയിടുണ്ടേ എനിക്ക് ഇങ്ങനൊരു ഉപദേശം തന്നതില്‍
    നന്ദി ഉണ്ട് എങ്ങനെ ആണ് ചേട്ടന്‍ ഫോട്ടോസ് ഇടുന്നതെന്ന് ഒന്ന് പറഞ്ഞു തരാമോ ഞാന്‍ പുതിയതാണ്
    അറിയില്ല അതാ ഇങ്ങനെ ഇതു സൈസില്‍ ഇടണം മറുപടികായി കാത്തിരിക്കും
    സ്നേഹത്തോടെ വിനയന്‍

    ReplyDelete
  5. ഷിബൂ...
    എന്തൊരു ഗ്രാമമാണത്!!! പാടങ്ങളും വാഴത്തോപ്പും മുന്തിരിത്തോപ്പുമൊക്കെ കണ്ട് കൊതിയായിപ്പോയി. അടുത്ത യാത്ര ഇങ്ങോട്ട് തന്നെ. നമ്മുടെ വെള്ളം കൊണ്ടുണ്ടാകുന്ന വിളകൾ കണ്ടിട്ട് തന്നെ ബാക്കി കാര്യം. ഒരു ദിവസം താമസിക്കാൻ പറ്റിയ വല്ല സെറ്റപ്പും ആ ഭാഗത്തെവിടെയെങ്കിലും ഉണ്ടാകുമോ ? ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ടോയ്‌ലെറ്റ് എങ്കിലും കിട്ടണം. കിടപ്പൊക്കെ ടെന്റിനകത്ത് ആ‍ക്കിക്കോളാം.

    ReplyDelete
  6. നല്ല വിവരണവും ചിത്രങ്ങളും!!!
    ആശംസകള്‍!!

    ReplyDelete
  7. ഷിബുചേട്ടാ,മുന്തിരിത്തോട്ടത്തില്‍ ചെന്നിട്ടു ഒരു മുന്തിരി പോലും തിന്നില്ലാല്ലേ

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
    Replies
    1. തോട്ടത്തിൽ നിന്നല്ല, കടയിൽനിന്നു പോലും അതൊന്നും വാങ്ങി തിന്നാൻ പറ്റില്ല സിനോയി...... കേരളത്തിൽ നിരോധിച്ചതിനേക്കാൾ കടുത്ത വിഷമായിരുന്നു അവർ മുന്തിരിയ്ക്ക് അടിച്ചുകൊണ്ടിരുന്നത്,,,,, എങ്കിലും കാണുവാൻ നല്ല ഭംഗിയാണ് കേട്ടോ......

      Delete