Wednesday, May 25, 2011

കമല നെഹ്രു റിഡ്ജ് (2)- മ്യൂ ട്ടിനി ടവര്‍

കമല നെഹ്രു റിഡ്ജ്-ഭാഗം ഒന്നിലേയ്ക്കു പോകുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക
***************************************************************************************************
റാണി ത്സാന്‍സി റോഡരികിലായി വേലി കെട്ടി സംരക്ഷിക്കുന്ന അശോകസ്തംഭം, ഏതാണ്ട് അവഗണിക്കപ്പെട്ട നിലയിലാണ് ഇന്നു കാണപ്പെടുന്നത്. പക്ഷികള്‍ക്ക് തീറ്റ വിതറികൊടുക്കുന്ന
ഒരു സ്ഥലമായി ഇതു മാറിക്കഴിഞ്ഞിരിക്കുന്നു. തുരുമ്പ് പിടിച്ച്, വളഞ്ഞു വികൃതമായ ഗേറ്റ് തുറന്ന്
അകത്തേയ്ക്ക് കടന്നു ചെന്നപ്പോള്‍തന്നെ നൂറുകണക്കിന് പ്രാവുകള്‍ ഉള്ളില്‍നിന്നും ചിറകടിച്ച്
പറന്നുയര്‍ന്നു. ഭീമാകാരമായ കരിങ്കല്‍ത്തറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ സ്തൂപം,ബി.സി. മൂന്നാം
നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന, മഹാനായ അശോകചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌.
 1351 മുതല്‍ 1388 വരെ, ഡല്‍ഹി ഭരിച്ചിരുന്ന ഫിറോസ്‌ ഷാ തുഗ്ലക്ക് എന്ന മുസ്ലീം ഭരണാധികാരി
യാണ് മീററ്റില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഈ സ്തൂപം, 1356-ല്‍ ഡല്‍ഹിയിലേക്കു മാറ്റി സ്ഥാപിച്ചത്.
അശോകചക്രവര്‍ത്തിയുടെ ശാസനങ്ങള്‍ കൊത്തി വയ്ക്കപ്പെട്ടിരുന്ന ഈ അശോകസ്തൂപം 
1713 -ല്‍ ഉണ്ടായ ഒരു സ്ഫോടനത്തെത്തുടര്‍ന്ന്  അഞ്ചു കഷണങ്ങളായി തകര്‍ന്നു വീണു.
1838-ല്‍ ഹിന്ദു റാവു , ഈ സ്തൂപത്തിന്റെ കഷണങ്ങള്‍ കല്‍ക്കട്ടയിലുള്ള, ബംഗാള്‍ ഏഷ്യാറ്റിക്
സൊസൈറ്റിക്ക് കൈമാറിയെങ്കിലും 1867-ല്‍ വീണ്ടും ഡല്‍ഹിയില്‍ തിരികെയെത്തിച്ച് ഇന്നു
കാണുന്ന സ്ഥാനത്തു പുനര്‍നിര്‍മ്മിച്ചു. അന്നത്തെ സ്ഫോടനത്തില്‍ തകര്‍ന്ന സ്തൂപത്തിന്റെ
ഏറ്റവും ഉയരത്തിലുള്ള ഭാഗം, ഇപ്പോഴും അതേ അവസ്ഥയില്‍തന്നെ കാണുവാന്‍ സാധിക്കും. 
അശോക സ്തൂപം
നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഈ സ്തൂപത്തിനു പഴയകാല പ്രൌഡിയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചരിത്രസ്മാരകം, ഇവിടെ 
ഇപ്പോഴും സ്ഥിതി ചെയ്യുന്നുവെന്ന് ചരിത്രാന്വേഷികള്‍ക്കും, ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്കും
സമാധാനിക്കാം.....അശോക സ്തൂപത്തിന്റെ സമീപത്തുനിന്നും പുറത്തിറങ്ങി ഒരു നിമിഷം 
ആലോചിച്ചു നിന്നു....ഇനി എവിടേയ്ക്ക് പോകണം..ആകെ ഒരു ചിന്താക്കുഴപ്പം....ഒരു വശത്ത്‌
ഫ്ലാഗ് സ്റ്റാഫ് ടവര്‍ ഉള്‍പ്പടെ വളരെയേറെ കാഴ്ചകള്‍ അവശേഷിക്കുന്നു...മറുവശത്ത്‌ ശിപായി
ലഹളയുടെ കാലഘട്ടത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ച മ്യൂ ട്ടിനി ടവര്‍..........
ആലോചനയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഹരിതഭംഗി  നിറഞ്ഞു നില്‍ക്കുന്ന കുന്നിന്‍ ചെരുവില്‍
നിന്നും ഒരു  മയിലിന്റെ  വിളിയൊച്ച മുഴങ്ങുന്നത്...സമീപത്തുള്ള മതിലിന്റെ മുകളില്‍ കയറി നിന്നു 
നോക്കിയിട്ടും സമീപത്തെങ്ങും മയിലിനെ കാണുവാനില്ല...........എന്നാല്‍ ശബ്ദം തൊട്ടടുത്തു എവിടെയോ നിന്നാണ് കേള്‍ക്കുന്നത്...ഉണങ്ങിയ കരിയിലകളിലും, ചുള്ളിക്കമ്പുകളിലും ചവിട്ടി
ശബ്ദമൊന്നും കേള്‍പ്പിക്കാതെ, ഞാന്‍ പതുങ്ങി നീങ്ങി....പരിസരവാസികളുടെ ഓപ്പണ്‍ ടോയ്ലറ്റ്
ആയി പരിസരം മാറിയിരിക്കുന്നത് കൊണ്ട് മൂക്ക് പൊത്തി മാത്രമേ  ഈ വഴി നടക്കാന്‍  സാധിക്കൂ...
തൊട്ടു മുന്‍പിലായുള്ള പാറക്കൂട്ടങ്ങളുടെ മറുവശത്ത്‌, പെട്ടെന്ന് വര്‍ണപ്പീലികളുടെ ഒരു മിന്നലാട്ടം....പാറക്കൂട്ടത്തിന് പിന്നിലൂടെ പതുങ്ങിയിറങ്ങി എത്തിയപ്പോള്‍, കണ്‍മുന്‍പിലാടുന്നു 
മയൂര നടനം...വര്‍ണങ്ങള്‍  വാരിവിതറിയ പീലികള്‍ വിടര്‍ത്തി ഒരു പാറയുടെ മുകളില്‍ ഇണയുടെ
വരവും കാത്തിരിക്കുകയാണ് ഒരു സുന്ദരന്‍.ഇളം വെയിലില്‍ മരതകപച്ചയും,നീലയും പേരറിയാത്ത അനവധി വര്‍ണങ്ങളും മിന്നി മറയുന്നു. ഒരു നിമിഷത്തെ ആവേശത്തിന് ക്യാമറ ഉയര്‍ത്തി ഒരു
ഫോട്ടോയ്ക്ക് വേണ്ടി ശ്രമം നടത്തി.........ധരിച്ചിരുന്ന ചുവന്ന ടീഷര്‍ട്ട്, അപകട സൂചനയായി 
കണ്ണികളില്‍ പ്രതിഫലിച്ചിട്ടോ  എന്തോ, പീലി ഒതുക്കി അല്പം ദൂരെയുള്ള മറ്റൊരു പാറയിലേയ്ക്കു
അവന്‍ പറന്നു...70 mm ലെന്‍സുമായി ഇനി പിന്നാലെ പോയിട്ട് കാര്യമില്ല. എങ്കിലും മനസമാധാന
ത്തിനായി അവിടെ നിന്ന്, കുറച്ചു ഫോട്ടോ എടുത്ത ശേഷം തിരികെ റോഡിലേയ്ക്ക് നടന്നു.
ഇത്രയേ കിട്ടിയുള്ളൂ......
പാറയില്‍ക്കൂടി തിരിച്ചു കയറി വരുമ്പോഴാണ് അടുത്ത അതിഥി, കടന്നു വരുന്നത്...വെള്ളാരം കണ്ണു
കളില്‍ ഒളിപ്പിച്ചു വച്ച വിസ്മയവുമായി ഒരു കുഞ്ഞു കീരി. ഭയമില്ലാതെ അല്‍പസമയം നോക്കിനിന്ന 
ശേഷം കരിയിലകള്‍ക്കിടയിലൂടെ എന്തോ പരതി, തന്റെ കുഞ്ഞു ശരീരവുമിളക്കി അടുത്തുള്ള കുറ്റി ക്കാടിനിടയിലേയ്ക്ക് കയറി. അല്പം കൂടി മുകളിലേയ്ക്ക് വന്നപ്പോഴാണ് പലപ്പോഴും ഈ കാടി
നുള്ളില്‍ കാണുവാന്‍ കഴിഞ്ഞിട്ടുള്ള ചിത്രശലഭങ്ങളുടെ ഒത്തുചേരല്‍ കാണുവാന്‍ കഴിഞ്ഞത്.
സാധാരണയായി പത്തോ,പതിനഞ്ചോ ശലഭങ്ങളുള്ള കൂട്ടങ്ങളെയാണ് കണ്ടിരുന്നതെങ്കില്‍ 
ഇവിടെ നൂറു കണക്കിന് ശലഭങ്ങളാണ്  വെള്ളകടലാസ് കീറി എറിഞ്ഞത് പോലെ പറന്നു നടക്കുന്നത്. അല്പസമയത്തിനു ശേഷം, കുറ്റിക്കാടുകള്‍ക്ക് മുകളില്‍ കൂട്ടം കൂടിയിരുന്ന ശലഭങ്ങളുടെ ചിത്രമെടുക്കാന്‍ ഒരു ശ്രമം നടത്തി നോക്കി...കഴിയുന്നിടത്തോളം അടുത്തെത്തി ചിത്രമെടുക്കാനുള്ള ശ്രമം, ഒരു ചുള്ളിക്കമ്പില്‍ ചവിട്ടിയതോടെ പരാജയത്തില്‍ കലാശിച്ചു.....പൂത്തിരി കത്തി ചിതറുന്നതു
പോലെ ചിത്രശലഭങ്ങള്‍ പറന്നു പൊങ്ങി.........ഇനി കാത്തിരുന്നേ പറ്റൂ.......അല്പനേരത്തിനുശേഷം മറ്റൊരു കുറ്റിചെടിയുടെ മുകളില്‍ ഒന്നിച്ചു കൂടിയ കുറച്ചു ചിത്രശലഭങ്ങളുടെ ചിത്രമെടുത്ത് കാനന
സന്ദര്‍ശനം അവസാനിപ്പിച്ചു....               
ശലഭങ്ങളുടെ ഒത്തുചേരല്‍ 
റോഡില്‍ എത്തിയശേഷം, മ്യൂ ട്ടിനി ടവറിന്റെ സമീപത്തേക്കുതന്നെ യാത്രയാകുവാന്‍ തീരുമാനിച്ചു.
അശോക സ്തൂപത്തിന്റെ സമീപത്തു നിന്നും 500 മീറ്ററോളം മാത്രം ദൂരത്തിലായി, റാണി ത്സാന്‍സി
റോഡിന്‍റെ സമീപത്തു തന്നെയാണ് ഈ സ്മാരകവും സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ്
ഓഫീസിലേയ്ക്കുള്ള യാത്രകളില്‍, കാടുകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന ഈ ടവറിന്റെ ദൃശ്യം
പലപ്പോഴും കാണുവാന്‍ സാധിച്ചിട്ടുണ്ട്. അന്ന് പലരോടും ഇതിനെക്കുറിച്ച് ചോദിച്ചുവെങ്കിലും
"ആരുടെയോ കല്ലറയാണ്" എന്നൊരു ഒഴുക്കന്‍ മറുപടി മാത്രമാണ് പലരില്‍നിന്നും അന്നു ലഭിച്ചത്.
എന്നാല്‍ ഇന്നു ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് ചികഞ്ഞിറങ്ങുമ്പോള്‍ മാത്രമാണ്, ഓരോ 
ചെറിയ തൂണിന്റെയും, കല്ലിന്റെയും പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ തന്നെ വ്യാപ്തി മനസ്സിലാകുന്നത്...
റാണി ത്സാന്‍സി റോഡ്‌
ബുള്ളറ്റിന്റെ 350-cc എഞ്ചിന്‍ പകരുന്ന കരുത്തില്‍, സുന്ദരമായ ഈ വഴിയിലൂടെ ഇങ്ങനെ പറന്നു നടക്കുമ്പോള്‍ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല....കൈകള്‍ ആക്സിലറേറ്ററില്‍ അമരുമ്പോള്‍
കാറ്റ് കൂടുതല്‍ ശക്തിയോടെ ആലിംഗനം ചെയ്യുന്നു.........കാറ്റിന്റെ കൈകളില്‍ ഒതുങ്ങി അല്‍പ ദൂരം പിന്നിട്ടപ്പോഴേയ്ക്കും, തൊട്ടുമുന്‍പിലായി മ്യൂ ട്ടിനി ടവര്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
മ്യൂ ട്ടിനി ടവര്‍-വഴിയില്‍ നിന്നുള്ള ദൃശ്യം.

 ചുറ്റോടു ചുറ്റും ഇരുമ്പുവേലി കെട്ടി, പരിസരം മുഴുവന്‍ മനോഹരമായ പച്ചപ്പുല്‍പ്പരവതാനി വിരിച്ചും, തണല്‍വൃക്ഷങ്ങള്‍ വച്ച് പിടിപ്പിച്ചും, കാര്യക്ഷമമായ രീതിയില്‍ തന്നെയാണ് സ്മാരകം സംരക്ഷി
ക്കുന്നത്. എതിര്‍വശത്തുള്ള പോലീസ് ഔട്ട്‌പോസ്റ്റിനരികില്‍ ബൈക്ക്  നിറുത്തിയശേഷം റോഡ്‌
മുറിച്ചു കടന്നു. അകത്തേയ്ക്കുള്ള ഗേറ്റ്, ഒരാള്‍ക്ക്‌ കഷ്ടിച്ച് പ്രവേശിക്കുവാനുള്ള അകലം ഇട്ട
ശേഷം ചങ്ങലയിട്ടു ബന്ധിച്ച നിലയിലാണ്. കുറച്ചു സന്ദര്‍ശകര്‍ ടവറിന്റെ പ്ലാറ്റ്ഫോമിലൂടെ
കാഴ്ചകള്‍ കണ്ടു നടക്കുന്നുണ്ട്..........നടകള്‍ കയറിയെത്തുന്ന സ്ഥലത്ത്, ടവറിനേക്കുറിച്ചുള്ള
വിവരണവും, പ്ലാനും രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡ്‌ സ്ഥാപിച്ചിട്ടുണ്ട്. അവിടെനിന്നും 15 അടി
യോളം ഉയരമുള്ള പ്ലാറ്റ്ഫോമിലേയ്ക്ക് കയറാന്‍ ഇരുവശങ്ങളിലും നിന്ന് നടകള്‍ കെട്ടിയുയര്‍ത്തി
യിട്ടുണ്ട്.ഈ നടകളുടെ മധ്യത്തിലായുള്ള ഭാഗത്ത് 1972 -ല്‍ സ്ഥാപിക്കപ്പെട്ട ഒരു പുതിയ ഫലകം
കാണുവാന്‍ സാധിക്കും.ഈ സ്മാരകത്തിന്റെ നിര്‍മ്മാണഉദ്ദേശ്യത്തെ തന്നെ കീഴ്മേല്‍ മറിച്ച ഒരു
ചരിത്ര സംഭവത്തിന്റെ പിന്തുടര്‍ച്ചയായാണ് ഈ പുതിയ ഫലകം നിലകൊള്ളുന്നത്‌.      
1857-ലെ ശിപായി ലഹളയില്‍, മേയ്  30-നും സെപ്റ്റംബര്‍ 20-നും ഇടയില്‍ കൊല്ലപ്പെട്ട
സ്വദേശികളും വിദേശികളുമായ ഓഫീസര്‍മാരുടെയും,പട്ടാളക്കാരുടെയും ഓര്‍മ നിലനിര്‍ത്തു
ന്നതിനായി ബ്രിട്ടീഷുകാര്‍ പണിതുയര്‍ത്തിയതാണ് ഈ സ്മാരകം.അന്ന് വധിക്കപ്പെട്ടവരില്‍
പ്രമുഖനായ ജനറല്‍ ജോണ്‍ നിക്കോള്‍സന്റെ സുഹൃത്തുക്കളാണ് ഈ സ്മാരകത്തിന്റെ നിര്‍മ്മാ
ണത്തിനായി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത്. അഷ്ടഭുജങ്ങളോട് കൂടിയ ഈ സ്മാരകത്തിന്റെ
വശങ്ങളില്‍ അന്ന് വധിക്കപ്പെട്ടവരുടെ പേരുകള്‍, അവരുടെ റാങ്കുകള്‍ക്കൊപ്പം വെള്ള മാര്‍ബിള്‍
ഫലകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്നും കാണുവാന്‍ സാധിക്കും.
എന്നാല്‍ 1947 ഓഗസ്റ്റ്‌ 15 ന്‌ ഇന്ത്യ സ്വതന്ത്രയായതോടെ വസ്തുതകള്‍ മാറി മറിഞ്ഞു. ബ്രിട്ടീഷ് 
ദുര്‍ഭരണത്തിനെതിരെ പോരാടി, ദേശദ്രോഹികളെന്നു മുദ്രകുത്തി വധിക്കപ്പെട്ടവരുടെ നാമം 
സ്വതന്ത്രഇന്ത്യയുടെ പുസ്തകത്താളുകളില്‍ ധീരദേശാഭിമാനികളെന്നു തിരുത്തിക്കുറിക്കപ്പെട്ടു.
1972 -ല്‍ ഇന്ത്യ, ഇരുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍, ചരിത്രത്തെ സാക്ഷി
നിറുത്തി കലാപത്തിന്റെ ഈ സ്മാരകം 'അജീത് ഗഡ്' (അപരാജിതരുടെ സ്മാരകം)എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അന്ന് സ്ഥാപിച്ച ഫലകത്തില്‍ നാല് ഭാഷകളിലായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.


'The enemy of the inscriptions on this monument where those who rose against colonial rule and fought
bravely for national liberation in 1857.The memory of the heroism of these immortal martyrs for Indian
freedom, this plaque was unveiled on the 25th anniversary of the nation's attainment of  freedom.'

വരാനിരിക്കുന്ന തലമുറയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി,സ്വന്തം ജീവന്‍ ബലികൊടുത്ത ധീര
ദേശാഭിമാനികളുടെ രക്തത്തില്‍ കുതിര്‍ന്ന മണ്ണില്‍ നില്‍ക്കുമ്പോള്‍ എന്ത് വികാരമാണ് അനുഭവ
പ്പെടുക....വേദനയോ, അഭിമാനമോ.....? അറിയില്ല. എങ്കിലും ഒന്ന് തീര്‍ച്ച. ആയിരക്കണക്കിന് ദേശ
സ്നേഹികളുടെ ജീവിതത്തിന്റെ വിലയായി കിട്ടിയ സ്വാതന്ത്ര്യം, കപടരാഷ്ട്രീയവാദികളുടെയും, മത
ഭ്രാന്തന്മാരുടേയും കൈകളില്‍ വീര്‍പ്പുമുട്ടി പിടയുന്ന കാഴ്ച കാണുമ്പോള്‍ ആ രക്തസാക്ഷികളുടെ
ആത്മാക്കള്‍ നൊന്തു പിടയുന്നുണ്ടാവാം....അവര്‍ക്കായി ഇവിടെ അര്‍പ്പിക്കുവാനുള്ളത് മനോവേദന
യില്‍ കുതിര്‍ന്ന നിശ്വാസങ്ങള്‍ മാത്രം.....സ്മാരകത്തിന് സമീപത്തുണ്ടായിരുന്ന സന്ദര്‍ശകര്‍ കാഴ്ചകള്‍ അവസാനിപ്പിച്ചു പോയിക്കഴിഞ്ഞിരിക്കുന്നു...രണ്ടു നിലകളിലായി കെട്ടിയിരിക്കുന്ന നടകള്‍ കയറി പ്ലാറ്റ്ഫോമിലേയ്ക്ക് നടന്നു...വിശാലമായ പ്ലാറ്റ്ഫോമിന്റെ മധ്യത്തിലായി 
തലയുയര്‍ത്തി നില്‍ക്കുന്നു, ചുവന്ന കല്ലുകള്‍കൊണ്ട് കെട്ടി ഉയര്‍ത്തിയ 'അജീത് ഗഡ്'.
ഒറ്റ നോട്ടത്തില്‍ കേരളത്തിലെ ഒരു കുരിശുപള്ളിയുടെ മാതൃകയെന്നു ഇതിനെ വിശേഷിപ്പിക്കാം.
നാലു തട്ടുകളിലായി പണി തീര്‍ത്തിരിക്കുന്ന സ്മാരകത്തില്‍, ഗോഥിക് നിര്‍മാണശൈലിയുടെ
സ്വാധീനം പ്രകടമാണ്. ചുവന്ന കല്ലുകളില്‍ ചെയ്തിരിക്കുന്ന കൊത്തുപണികള്‍, സ്മാരകത്തിന്റെ
മനോഹാരിത ഏറെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അഷ്ടഭുജങ്ങളോടുകൂടിയ സ്മാരകത്തിന്റെ  ഉള്‍വശം വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചുവട്ടില്‍ നിന്നും സ്മാരകത്തിന്റെ അഗ്രം വരെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പിരിയന്‍ ഗോവണി, അടുത്തകാലം വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കപ്പെട്ടിരുന്നു.  പ്ലാറ്റ്ഫോമില്‍ നിന്നുള്ള കാഴ്ചയും അതിമനോഹരമാണ്. കുന്നിന്റെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടവറിന്റെ ചുറ്റിലും കടുത്ത പച്ച നിറത്തില്‍ പരന്നു കിടക്കുന്ന കാട്. കാടിന്റെ അതിരുകള്‍ക്കപ്പുറം കണ്ണുകള്‍ക്കെത്തിച്ചേരാവുന്നതിനും അപ്പുറം, ചക്രവാളത്തോട് ലയിച്ചു കിടക്കുന്ന മഹാനഗരം.....വെയിലിന്റെ ശക്തി കൂടി വരുന്നു....അവശേഷിക്കുന്ന കാഴ്ചകള്‍ ഒരു സായാഹ്ന യാത്രയ്ക്കായി മാറ്റി വയ്ക്കാം....ധീരദേശാഭിമാനികളുടെ രക്തം വീണു കുതിര്‍ന്ന മണ്ണിലൂടെ, അല്‍പ്പനേരം വിശ്രമത്തിനായി റൂമിലേയ്ക്ക് മടക്കയാത്ര...............
***************************************************************************************************
കമല നെഹ്രു റിഡ്ജ്-ഭാഗം മൂന്നിലേയ്ക്കു പോകുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക

2 comments:

  1. ഒരിക്കൾക്കൂടെ ആവർത്തിച്ച് പറയട്ടെ... ഷിബുവിന്റെ ഈ യാത്രാവിവർണങ്ങൾ വായിക്കുന്നതുവരെ ഡൽഹിയിലുള്ള ഇത്തരം പല കാര്യങ്ങളെപ്പറ്റിയും അറിയില്ലായിരുന്നു. സ്ഥലങ്ങൾ തപ്പിക്കണ്ടുപിടിച്ച് വിവരിച്ച് തരുന്നതിനോടൊപ്പം ചരിത്രം കൂടെ ചികഞ്ഞെടുത്ത് പറഞ്ഞുതരുന്നതിന് പ്രത്യേകം നന്ദി. ഡൽഹി എന്നാൽ ജന്ദർ മന്ദറും പാർലിമെന്റ് കെട്ടിടവും റെഡ് ഫോർട്ടും കുത്തബ് മീനാറുമൊക്കെ ആണെന്നുള്ള ധാരണയാണ് ഇവിടെ തിരുത്തിക്കുറിക്കപ്പെടുന്നത്.

    ഒരു കാര്യം കൂടെ...ഇത്തരം സ്മാരകങ്ങളുടെ പരിസരം ശൌചാലയം ആക്കുന്നവന്റെയൊക്കെ ആസനത്തിൽ മുളക് അരച്ച് തേച്ച് വിടണം.

    ReplyDelete
  2. ദില്ലിയുടെ ഹൃധയത്തിലെയ്ക്ക് ഇറങ്ങുകയാണെങ്കില്‍ ഇനിയും ഇത് പോലെ കുറെ ഉണ്ട് എന്നാണെന്റെ അനുഭവം....പക്ഷെ സമയം ഇല്ലായ്മ എല്ലാത്തിനും കടിഞ്ഞാനിടുന്നു... ഇനിയും കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു...

    ReplyDelete