Monday, June 27, 2011

ഓള്‍ഡ്‌ ഫോര്‍ട്ട്‌ - ഡല്‍ഹി

പുരാതനഡല്‍ഹിയിലെ പടയോട്ടങ്ങള്‍ക്കും, വിവിധ രാജവംശങ്ങളുടെ ഉദയാസ്തമയങ്ങള്‍ക്കും നിരവധി തവണ നിശബ്ദസാക്ഷ്യം വഹിക്കേണ്ടിവന്ന ഒരു കോട്ടയിലേക്ക് ആയിരുന്നു ഇന്നത്തെ യാത്ര. സാമ്രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വികസിപ്പിക്കുവാനുള്ള, വിവിധ ഭരണാധികാരികളുടെ അത്യാഗ്രഹങ്ങളുടെ കൈക്കരുത്തിനുമുന്‍പില്‍, ഡല്‍ഹിയിലെ പല കോട്ടകളും കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞപ്പോഴും, രാജഭരണത്തിന്റെ ചൂടും, ചൂരും അറിയാത്ത വരുംതലമുറകള്‍ക്കായി ഒരു പുരാതനസംസ്കാരത്തിന്റെ അവശിഷ്ടങ്ങളെ തന്റെ  മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച് സ്വാഗതമോതുകയാണ് 'പുരാണ കില' (ഓള്‍ഡ്‌ ഫോര്‍ട്ട്‌) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോട്ടസമുച്ചയം.
ഓള്‍ഡ്‌ ഫോര്‍ട്ട്‌ - റോഡില്‍ നിന്നുള്ള ദൃശ്യം
ഡല്‍ഹി -മഥുര റോഡിനുസമീപം നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കുമായി അതിര്‍ത്തി പങ്കിടുന്ന
ഈ കോട്ടയിലേയ്ക്കു ഉച്ചക്കുശേഷമാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. ഈ സമയത്തും പ്രധാനഗേറ്റില്‍ ധാരാളം വാഹനങ്ങള്‍, തങ്ങളുടെ ഊഴവും കാത്തുകിടക്കുന്നു. കാതു തുളയ്ക്കുന്ന ഹോണ്‍ മുഴക്കങ്ങളും, വൃത്തികെട്ട ശകാരങ്ങളുമായി യാത്രക്കാര്‍ക്കായി പരസ്പരം പോരടിക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍. 
ഐസ്ക്രീം, ശീതളപാനീയങ്ങള്‍, വിവിധയിനം ഭക്ഷണസാധനങ്ങള്‍ എന്നിവയുമായി സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ശ്രമിക്കുന്ന തെരുവ് കച്ചവടക്കാര്‍...ഭിക്ഷക്കാര്‍...വെള്ളിത്തിരയില്‍ പലപ്പോഴും കണ്ടു പരിചയിച്ചിട്ടുള്ള ഉത്തരേന്ത്യന്‍ തെരുവുകളുടെ ഒരു ചെറുപതിപ്പ്.....ഈ തിരക്കുകള്‍ക്കിടയിലൂടെ ബൈക്കുമായി, നീണ്ടു കിടക്കുന്ന വാഹനനിരയുടെ മുന്‍പിലെത്താന്‍ അല്പം കഷ്ടപ്പെടേണ്ടി വന്നു. പാര്‍ക്കിംഗ് ഫീസായ പതിനഞ്ചു രൂപ അവിടെയുള്ള കൌണ്ടറില്‍ അടച്ച്, ടോക്കണ്‍ വാങ്ങി, വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടിന്റെ ഒരു വശത്ത്‌ വാഹനം ഒതുക്കിവച്ചശേഷം ക്യാമറയുമായി പുറത്തേയ്ക്കിറങ്ങി. ഇവിടെനിന്നും 300 മീറ്ററോളം മാത്രം ദൂരത്തിലായാണ് കോട്ട സ്ഥിതിചെയ്യുന്നത്. തഴച്ചുവളരുന്ന വേപ്പുമരങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നുനില്‍ക്കുന്ന കോട്ടയുടെ പ്രധാനവാതില്‍,  ഇവിടെനിന്നുതന്നെ കാണുവാന്‍ സാധിക്കും.
കോട്ടയുടെ പ്രധാന വാതില്‍ - ( Bara Darvasa )
ഈ പ്രധാന പ്രവേശനകവാടത്തിനു അല്പം മുന്‍പിലുള്ള കൌണ്ടറില്‍ നിന്നാണ് കോട്ടയിലേയ്ക്കു കയറുവാനുള്ള ടിക്കറ്റ് ലഭിക്കുന്നത്. അഞ്ചു രൂപയാണ് പ്രവേശനഫീസ്‌. ടിക്കറ്റുമെടുത്തു വേപ്പുമരങ്ങളുടെ തണല്‍പറ്റി കോട്ടയി
ലേയ്ക്കു നടന്നപ്പോള്‍ വഴിയോരത്തായി മറ്റൊരു കൂട്ടരുടെ പിരിവും കാണുവാന്‍ സാധിച്ചു.. ഹിജഡകള്‍.....ഒരു കാലത്ത് ഡല്‍ഹിയിലേയും, മുംബൈയിലെയും വഴിയോരങ്ങളില്‍ കണ്ടിരുന്ന, വൃത്തിഹീനമായ വസ്ത്രവും ധരിച്ചു ഭിക്ഷക്കാര്‍ക്ക് സമം പെരുമാറിയിരുന്ന ഹിജഡകളല്ല ഇപ്പോള്‍ ഇവിടെയുള്ളത്......കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതം ഉടുത്തൊരുങ്ങി, ആഭരണങ്ങളും മൊബൈല്‍ഫോണുകളുമായി അല്പം ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആധുനിക ഹിജഡകളുടെ പ്രതിനിധികളാണിവര്‍. ഹിജഡകളോട് സാധാരണ ജനത്തിന്റെ മനസ്സിലുള്ള വെറുപ്പു നിറഞ്ഞ ഭയമോ, മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അന്ധവിശ്വാസമോ എന്താണെങ്കിലും, അതിനെ മുതലെടുത്ത്‌ നല്ലൊരു തുക സന്ദര്‍ശകരില്‍നിന്നും അവര്‍ സമാഹരിക്കുന്നുണ്ട്. പെണ്‍കുട്ടികളുമായി ചുറ്റിക്കറങ്ങാന്‍  എത്തിയിരിക്കുന്ന ചെറുപ്പക്കാരെയാണ് അവര്‍ കൂടുതല്‍ ലക്ഷ്യമിടുന്നത്. പെണ്‍കിളി കൂടെയില്ലാതിരുന്നതിനാലാണോ, നിലവാരം കുറഞ്ഞ മദ്രാസിവേഷവിധാനം കണ്ടിട്ടാണോ എന്നറിയില്ല, എന്നെ അവര്‍ അവഗണിച്ചു കളഞ്ഞു..
                             18 മീറ്ററോളം ഉയരത്തില്‍ 1.5 കിലോമീറ്റര്‍ ദൂരം വ്യാപിച്ചുകിടക്കുന്ന ഈ കോട്ടയില്‍
പ്രധാനപ്പെട്ട മൂന്നു പ്രവേശന കവാടങ്ങളാണുള്ളത്. ബാര ദര്‍വാജാ (വലിയ വാതില്‍) എന്ന പ്രധാന കവാടം, അതിന്റെ ഭീമാകാരമായ വാതിലുകള്‍ കൊണ്ട്, തുടക്കത്തിലേതന്നെ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. അരയടിയോളം വീതിയുള്ള മരപ്പലകകളും, ഇരുമ്പ് പട്ടകളും,കൂറ്റന്‍ ആണികളും ഉപയോഗിച്ച് നിര്‍മ്മിച്ച, രണ്ടു പാളികളുള്ള ഈ കൂറ്റന്‍ വാതില്‍, തുറക്കുവാനും അടയ്ക്കുവാനും വളരെയേറെ മനുഷ്യപ്രയത്നം അന്ന്  ആവശ്യമായിരുന്നിരിക്കണം. വാതില്‍ അടച്ചു ഭദ്രമാക്കിയിരിക്കുന്ന അവസരങ്ങളില്‍  സഞ്ചരിക്കുന്നതിനായി  ഒരു ചെറുവാതിലും പ്രധാനവാതിലിന്റെ ചുവട്ടിലായി നിര്‍മ്മിച്ചിട്ടുണ്ട്. കാലപ്പഴക്കവും വിവിധ രാജവംശങ്ങളുടെ ആക്രമണങ്ങളും ഈ വാതിലിനു വരുത്തിയിട്ടുള്ള നാശനഷ്ടങ്ങള്‍ നമുക്ക്  കാണുവാന്‍ സാധിക്കും.
വാതിലിന്റെ ഭംഗിയൊക്കെ ആസ്വദിച്ചു കോട്ടയുടെ ഉള്ളിലേയ്ക്ക് കടന്നപ്പോള്‍ പെട്ടെന്ന് മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയാണ് അനുഭവപ്പെട്ടത്. ഹരിതവര്‍ണം നിറഞ്ഞുനില്‍ക്കുന്ന  പുല്‍മേടുകളും, കാലം തെറ്റി പൂത്ത കണിക്കൊന്നകളും, വന്മരങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടാരക്കെട്ടുകളും, സാധാരണ വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുമ്പോള്‍, ഇതിഹാസ കാലഘട്ടം മുതല്‍ ആരംഭിക്കുന്ന ചരിത്രപ്രാധാന്യം ഈ കോട്ടയെ, വിദേശസഞ്ചാരികളുടെയും ചരിത്രസ്നേഹികളുടെയും പ്രിയപ്പെട്ട സന്ദര്‍ശനകേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.
ഇരുവശങ്ങളിലുമായി അര്‍ദ്ധവൃത്താകൃതിയില്‍ രണ്ടു കൂറ്റന്‍ ഗോപുരങ്ങളുള്ള പ്രധാനവാതിലിന്റെ ഉള്‍വശത്തെ കാഴ്ചയും മനോഹരം തന്നെ. രാജസ്ഥാനി-മുഗള്‍ ശില്പവിദ്യകള്‍ സമന്വയിപ്പിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരക്കെട്ടുകളുടെ ഭാഗമായി, രണ്ടുനിലകളിലായി സ്ഥിതിചെയ്യുന്ന ബാല്‍ക്കണികളും, കിളിവാതിലുകളോട് കൂടിയ ചെറുഗോപുരങ്ങളും തകര്‍ന്നടിഞ്ഞുവെങ്കിലും, കോട്ടയുടെ ഭംഗി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.. ചുവപ്പും വെള്ളയും ഇടകലര്‍ന്ന മണല്‍ക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കോട്ടയുടെ ഈ പ്രധാനഭാഗങ്ങളില്‍, വെള്ളയും നീലയും നിറങ്ങളിലുള്ള മാര്‍ബിളുകള്‍ ഉപയോഗിച്ച് അലങ്കരിച്ചിരുന്നതിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ കാണുവാന്‍ കഴിയുകയുള്ളൂ.
പ്രധാന കവാടത്തിന്റെ ഉള്‍വശത്തുനിന്നുള്ള  ദൃശ്യം
പ്രധാനവാതിലില്‍ക്കൂടി അകത്തു കടന്നാല്‍, വലതുവശത്തായി പുരാവസ്തു മ്യൂസിയം സ്ഥിതി ചെയ്യുന്നു. പുറമേനിന്നുള്ളകാഴ്ചയില്‍ ഒരു മ്യൂസിയം ആണെന്ന് തോന്നില്ലെങ്കിലും ഉള്ളിലേയ്ക്ക് കടന്നാല്‍, ചെറുതെങ്കിലും മനോഹരമായി സംവിധാനം ചെയ്തിരിക്കുന്ന പുരാവസ്തുക്കളുടെ ഒരു ശേഖരമാണ് നമ്മെ കാത്തിരിക്കുന്നത്.വാതിലിനോടു ചേര്‍ന്നുതന്നെ ടിക്കറ്റ് പരിശോധകരുണ്ട്. കൌണ്ടറില്‍ നിന്നെടുത്ത ടിക്കറ്റ് നല്‍കിയപ്പോള്‍, മ്യൂസിയം കാണുന്നതിനുള്ള പ്രത്യേക ടിക്കറ്റ് കൂടി അവര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ്‌ അങ്ങനെ ഒരു ടിക്കറ്റ് ഉണ്ടെന്നു ഞാന്‍ ഉള്‍പ്പടെ പലരും മനസ്സിലാക്കുന്നത്. കൌണ്ടറിലിരുന്ന ആള്‍ പോലും ഇങ്ങനെ ഒരു മ്യൂസിയത്തിനെക്കുറിച്ചോ ഇവിടേയ്ക്ക് വേണ്ടുന്ന ഈ ടിക്കറ്റിനെക്കുറിച്ചോ യാതൊരു സൂചനയും തന്നതുമില്ല.'' ഇനിയും ഇങ്ങനെ ഒരു ടിക്കറ്റിനായി തിരികെ പോകണോ ?" ഒരു നിമിഷം ഞാന്‍ ആലോചിച്ചു നിന്നു. "ഇവിടെ വരെ വന്ന സ്ഥിതിക്ക് മ്യൂസിയം കാണാതെ പോകുന്നതും ശരിയല്ല".ടിക്കറ്റ് എടുത്തു മടങ്ങി വരാം എന്നുദ്ദേശിച്ചു പുറത്തേയ്ക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പരിശോധകന്‍ തന്റെ പോക്കറ്റില്‍നിന്നും ഒരു ടിക്കറ്റ് എടുത്തു നീട്ടി..ശക്തമായ വെയിലത്തുള്ള ഒരു യാത്ര ഒഴിവാക്കിയ സന്തോഷത്തോടെ ടിക്കറ്റ് വാങ്ങിയശേഷം, മ്യൂസിയത്തിന്റെ കാഴ്ച്ചകളിലേയ്ക്ക് കടന്നു.

                                        1954-55 കാലഘട്ടങ്ങളിലും,പിന്നീട് 1969 മുതല്‍ 1973 വരെയും കോട്ടയ്ക്കുള്ളില്‍ പുരാവസ്തുവകുപ്പ് നടത്തിയ ഉത്ഖനനങ്ങളില്‍ ലഭിച്ച പുരാവസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി. ബി.ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പര്യവേക്ഷ
ണങ്ങളില്‍ 1000 ബി.സി മുതലുള്ള സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെനിന്നും കണ്ടെടുത്തത്. മഹാഭാരതകാലഘട്ടത്തില്‍ പാണ്ഡവരുടെ ഭരണകേന്ദ്രമായിരുന്ന ഇന്ദ്രപ്രസ്ഥം സ്ഥിതി ചെയ്തിരുന്നതും ഇവിടെയായിരുന്നുവന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. 1913 വരെ ഈ കോട്ടയുടെ സമീപത്തു സ്ഥിതിചെയ്തിരുന്ന ഇന്ദ്രപഥ്‌ എന്ന ഗ്രാമത്തെ, ഇതുമായി ബന്ധപ്പെടുത്തിയാണ് ഈ അവകാശവാദത്തെ അവര്‍ ന്യായീകരിക്കുന്നത്.മൌര്യ കാലഘട്ടം മുതല്‍ ആരംഭിച്ച് സംഗ, കുശാന, ഗുപ്ത, രജപുത്ര, സുല്‍ത്താന, മുഗള്‍ ഭരണകാലഘട്ടങ്ങളിലൂടെ കടന്നു പോയ ഡല്‍ഹിയുടെ കലാ,സാംസ്കാരിക, ചരിത്രാവശിഷ്ടങ്ങളെ ഭരണകാലഘട്ടങ്ങള്‍ക്കനുസരിച്ച് തരം തിരിച്ചാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കളിമണ്ണുമുതല്‍ മരവും ,കല്ലും, മാര്‍ബിളും ഉപയോഗിച്ച് നിര്‍മ്മിച്ച അമൂല്യമായ പല കലാസൃഷ്ടികളും അവയില്‍ ഉള്‍പ്പെടുന്നു.വിവിധ ബോര്‍ഡുകളിലായി അവതരിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെയും ചാര്‍ട്ടുകളുടെയും സഹായത്താല്‍, ഡല്‍ഹിയുടെ ഇന്നുവരെയുള്ള ചരിത്രവും സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. മ്യൂസിയത്തിനുള്ളില്‍ ഫോട്ടോഗ്രഫി കര്‍ശനമായി നിരോധിച്ചിരിക്കുന്നത് മാത്രം അല്പം നിരാശപ്പെടുത്തി.
                                  
                                      ഏതാണ്ട് അര മണിക്കൂറോളം മ്യൂസിയത്തിലെ കാഴ്ചകള്‍ ആസ്വദിച്ചു  ചിലവഴിച്ച ശേഷം പുറത്തേയ്ക്കിറങ്ങി. വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടാരക്കെട്ടുകള്‍ ചിന്താക്കുഴപ്പത്തിലാക്കുന്നു. എവിടെ തുടങ്ങണം,എവിടേയ്ക്ക് പോകണം എന്നൊരു സംശയം.അധികം ആലോചിക്കാതെ അല്പം ദൂരെയായികണ്ട ഏറ്റവും വലിയ കൊട്ടാരക്കെട്ട്  ലക്ഷ്യമാക്കി നടന്നു.
കില-ഇ-കുന  മോസ്ക്
     ഇതു കില-ഇ-കുന (Qiila-i-Kuna) മോസ്ക്...1541 -ല്‍ അന്നത്തെ സുല്‍ത്താനായിരുന്ന ഷേര്‍ ഷാ ആണ് ഈ മോസ്ക് നിര്‍മ്മിച്ചത്. സുല്‍ത്താന്റെയും,കൊട്ടാരവാസികളുടെയും ഉപയോഗത്തിനായി നിര്‍മ്മിച്ച ഈ ആരാധനാലയം, മുഗള്‍രീതിയിലുള്ള കൊത്തുപണികള്‍ കൊണ്ട് സമൃദ്ധമാണ്. മുന്‍വശത്തെ അഞ്ചു വാതിലുകള്‍, മോസ്കിന്റെ  ഉള്ളിലുള്ള പ്രാര്‍ത്ഥനാ മുറിയിലേക്കാണ് സന്ദര്‍ശകരെ  നയിക്കുന്നത്.
വിശാലമായ പ്രാര്‍ഥനാ മുറി
പ്രാര്‍ത്ഥനാമുറിയുടെ ഉള്‍വശവും വ്യത്യസ്തരീതികളിലുള്ള കൊത്തുപണികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രധാനഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചു മിറാബുകള്‍, വെള്ള,ചുവപ്പ്,കറുപ്പ് എന്നീ നിറങ്ങളിലുള്ള മാര്‍ബിളുകള്‍കൊണ്ടുള്ള കൊത്തുപണികളാല്‍ അലംകൃതമാണ്. വിശാലമായ പ്രാര്‍ത്ഥനാമുറിയുടെ കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തിയശേഷം പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍, പ്രധാന വാതിലിന്റെ സുന്ദരമായ കാഴ്ച്ചയെ അവഗണിക്കുവാന്‍ കഴിഞ്ഞില്ല.
മോസ്ക്കിന്റെ പ്രധാന വാതില്‍.
ഇവിടെ നിന്നും യാത്ര ഷേര്‍ മണ്ഡലിലേയ്ക്ക്....മോസ്കില്‍ നിന്നും അല്പം ദൂരെയായി സ്ഥിതി ചെയ്യുന്ന എട്ടു വശങ്ങളോടുകൂടിയ ഈ ഇരുനില മന്ദിരം ചുവന്ന കല്ലുകള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.ഈ മന്ദിരവും നിര്‍മ്മിച്ചത് ഷേര്‍-ഷാ യാണ്. ഷായുടെ മരണശേഷം അധികാരത്തിലെത്തിയ ഹുമയൂണ്‍ ഈ മന്ദിരത്തെ തന്റെ ലൈബ്രറിയാക്കി  മാറ്റിയിരുന്നു.അദ്ദേഹത്തിന്റെ
ദാരുണമായ അന്ത്യത്തിന് കാരണമായതും ഈ ഈ മന്ദിരം തന്നെ.1556 -ജനുവരി 24 ന് ഇതിനുള്ളിലെ ഗോവണിയില്‍നിന്നും താഴെ വീണ സുല്‍ത്താന്‍, രണ്ടു ദിവസത്തിനുശേഷം മരണമടയുകയായിരുന്നു.

ഒരു തവണ ഷേര്‍ മണ്ഡലിനെ വലം വച്ചശേഷം അല്പം വിശ്രമത്തിനായി വിശാലമായ പുല്‍ത്തകിടിയില്‍ സ്ഥാനം പിടിച്ചു..കണ്ണിനു ഇമ്പം പകരുന്ന വ്യത്യസ്തമായ കാഴ്ചകളാണ് ചുറ്റുപാടും..ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലം എന്നതിലുപരി, ഡല്‍ഹിയിലെ കമിതാക്കളുടെ പ്രധാന വിഹാരാകേന്ദ്രമെന്ന നിലയിലാണ് ഓള്‍ഡ്‌ ഫോര്‍ട്ട്‌, കൂടുതല്‍ പ്രശസ്തി നേടിയിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ, എന്ത് പേക്കൂത്തും, ആര്‍ക്കും  നടത്തുവാനുള്ള ഒരു സ്ഥലമായി ഇവിടം അധ:പതിച്ചു കഴിഞ്ഞു. ഷേര്‍ മണ്ഡലിന്റെ പിന്‍ വശത്തുള്ള ചെറുപുല്‍മേടുകളും,കുറ്റിക്കാടുകളും കയ്യടക്കിയിരിക്കുന്ന .ഇത്തരക്കാരുടെ കൂട്ടത്തില്‍  ഇപ്പോള്‍ ധാരാളം മലയാളികളും ഉണ്ടെന്നതാണ് മറ്റൊരു ഖേദകരമായ വസ്തുത. ഇതിനിടെ അന്തരീക്ഷം ആകെ മൂടിക്കെട്ടി തുടങ്ങിയിരിക്കുന്നു. ഒരു മഴയ്ക്കുള്ള സാധ്യതകള്‍ കാണുന്നുണ്ട്. മഴ പെയ്താല്‍ മടക്കയാത്ര ബുദ്ധിമുട്ടാകുമെന്നതിനാല്‍ പെട്ടന്നുതന്നെ വിശ്രമം അവസാനിപ്പിച്ചു ബാക്കിയുള്ള കാഴ്ച്ചകളിലേയ്ക്ക് നടന്നു.
ഷേര്‍ മണ്ഡല്‍
 ഷേര്‍ മണ്ഡലിന് സമീപത്തു തന്നെ 'ഹമാം' എന്ന പേരില്‍ അറിയപ്പെടുന്ന കുളിമുറി സ്ഥിതി ചെയ്യുന്നു.
1913 -14 കാലഘട്ടങ്ങളില്‍,പുരാവസ്തുവകുപ്പ് ഇവിടെ നടത്തിയ പരിശോധനയിലാണ് ഈ കുളിമുറി കണ്ടെത്തിയത്. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ കുളിമുറിയുടെ ഉള്‍വശം വ്യത്യസ്തമായ ഉപയോഗങ്ങള്‍ക്കായി, വിവിധ അറകളായി വേര്‍തിരിച്ചിരിച്ചിട്ടുണ്ട്. മുറികള്‍ക്കുള്ളിലേയ്ക്ക് ചൂടും തണുപ്പും നിറഞ്ഞ ജലം എത്തിക്കുന്നതിനായി നിര്‍മ്മിച്ച  മണ്‍പൈപ്പുകള്‍, ഇപ്പോഴും കേടുപാടുകള്‍ കൂടാതെ കാണുവാന്‍ സാധിക്കും. ഈ പൈപ്പുകള്‍ക്ക് മുകളിലൂടെ ധാരാളം സന്ദര്‍ശകര്‍ മുകളിലേയ്ക്ക് കയറുന്നുണ്ട്. മുകളില്‍നിന്നും ഉള്ളിലേയ്ക്ക് കടക്കുവാനുള്ള നടകള്‍ ഉണ്ടെങ്കിലും,അകത്തെ കൂരിരുട്ടു കാഴ്ചക്കാരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എന്തായാലും ക്യാമറയുടെ ഫ്ലാഷ് ഉപയോഗിച്ച് ഞാന്‍ ഉള്ളിലേയ്ക്ക് കയറി.
'ഹമാം' എന്ന പേരില്‍ അറിയപ്പെടുന്ന കുളിമുറി
ഫ്ലാഷിന്റെ വെളിച്ചത്തില്‍ ഉള്ളില്‍ കണ്ട കാഴ്ചയും വളരെ മനോഹരം തന്നെയായിരുന്നു. ആവി പിടിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക മുറികള്‍, ഉള്ളിലേയ്ക്ക് ജലം എത്തിക്കുന്നതിനായി ഭിത്തികളില്‍ നിര്‍മ്മിച്ചിരിക്കുന്ന പൈപ്പുകള്‍, ബാത്ത് ടബ്ബുകളിലേയ്ക്ക് ചെറു വെള്ളച്ചാട്ടങ്ങള്‍ പോലെ ജലം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നീ സൌകര്യങ്ങളോടെ നൂറ്റാണ്ടുകള്‍ക്കുമുന്‍പ്, ദീര്‍ഘവീക്ഷണത്തോടെ നിര്‍മ്മിച്ച ഈ കുളിമുറി, ഇന്ന് ഉപയോഗിക്കുന്ന ആധുനിക കുളിമുറികളുടെ ഒരു  പഴയരൂപം തന്നെയെന്നു നിസംശയം പറയുവാന്‍ സാധിക്കും.
                                           കൂടുതല്‍ സന്ദര്‍ശകര്‍ ഉള്ളിലേയ്ക്ക് കയറാന്‍ തുടങ്ങിയതോടെ കുളിമുറിക്കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേയ്ക്കിറങ്ങി. ഇനി കോട്ട മുഴുവന്‍ ചുറ്റിനടന്നു കാണണം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ഗേറ്റില്‍ നിന്നുതന്നെയാകട്ടെ തുടക്കം.....   
ഹുമയൂണ്‍ ഗേറ്റ്
'ഹുമയൂണ്‍ ഗേറ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ കവാടം നിര്‍മ്മിച്ചത്, ഹുമയൂണ്‍ ആണെന്ന് ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നുണ്ട്.എന്നാല്‍ കുറച്ചു ദൂരെയായി സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം (Humayoons Tomb) ഈ കവാടത്തിനരികില്‍നിന്നാല്‍ ദൃശ്യമാകുമെന്നതിനാലാണ് 'ഹുമയൂണ്‍ ഗേറ്റ്' എന്ന പേര് പതിഞ്ഞതെന്നും ചിലര്‍ അവകാശപ്പെടുന്നു.        
                    എല്ലാ ദിവസങ്ങളിലും, കോട്ടയ്ക്കുള്ളില്‍ നടത്തപ്പെടുന്ന ലൈറ്റ് & സൌണ്ട് ഷോയുടെ പ്രധാന വേദിയും, ഈ  കവാടവും ഇതിന്റെ പരിസരങ്ങളും ആണ്. ഇന്ദ്രപ്രസ്ഥം മുതല്‍ ന്യൂ ഡല്‍ഹി വരെയുള്ള ഏഴു നഗരങ്ങളുടെ ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ പ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നത്.
                     തകര്‍ന്നടിഞ്ഞു പോയതെങ്കിലും മനോഹരമായ കവാടത്തിന്റെ സമീപം അല്പസമയം ചിലവഴിച്ചശേഷം കോട്ടയുടെ മതിലിനരികിലൂടെ യാത്ര തുടര്‍ന്നു. ഇളകിക്കിടക്കുന്ന കല്ലുകളും, പൂഴിമണ്ണും ചേര്‍ന്ന്, ചില സ്ഥലങ്ങളില്‍ യാത്ര വളരെ ദുര്‍ഘടമാക്കുന്നുണ്ട്.     
തകര്‍ന്നു കിടക്കുന്ന കോട്ടയുടെ ഭാഗങ്ങള്‍.
അല്പദൂരത്തെ യാത്രക്കുശേഷം തകര്‍ന്നുകിടന്ന കല്ലുകളില്‍ക്കൂടി മതിലിനു മുകളിലേയ്ക്ക് കയറി. ചില സ്ഥലങ്ങളില്‍ ഒറ്റത്തടിപ്പാലം പോലെ, വീതി വളരെക്കുറഞ്ഞ മതില്‍ക്കെട്ടുകള്‍ക്കു മുകളിലൂടെയുള്ള യാത്രയും, തികച്ചും സാഹസികം തന്നെയാണ്.മതിലിന്റെ താഴ്വശത്തുള്ള കുറ്റിക്കാടുകളും, തകര്‍ന്നു കിടക്കുന്ന കോട്ടയുടെ കല്‍ക്കെട്ടുകള്‍ക്കുള്‍വശങ്ങളും കമിതാക്കള്‍ കയ്യടക്കിയിരിക്കുകയാണ്. കാണരുതാത്ത പല കാഴ്ചകള്‍ക്കും, ഈ യാത്രയില്‍ നമ്മള്‍ സാക്ഷികളാകേണ്ടി വരുന്നു. ആധുനിക തലമുറയുടെ അധ:പതനത്തിന്റെ ഈ മുഖം, കുട്ടികള്‍ ഉള്‍പ്പടെ കുടുംബമായി കോട്ട സന്ദര്‍ശിക്കുന്നവരില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍, ആരോടാണ് പറയുക.....
                മതിലിനു മുകളിലൂടെയുള്ള വഴി അവസാനിക്കുകയാണ്...ആറടിയോളം ഉയരമുള്ള മതില്‍ക്കെട്ടിനുമുകളില്‍നിന്നും താഴെ ഇറങ്ങാന്‍ അല്പം വിഷമിക്കേണ്ടി വന്നു. താഴെ ഇറങ്ങി അല്പം മുന്‍പിലേയ്ക്ക് നടന്നാല്‍ മൂന്നാമത്തെ കവാടമായ 'തലാക്കി ഗേറ്റിനു'(Talaqi Darwaza ) സമീപത്തേയ്ക്ക് എത്തിച്ചേരും.
തലാക്കി ഗേറ്റ് -(Talaqi Darwaza )
കോട്ടയിലെ മറ്റു കവാടങ്ങള്‍ക്കുള്ളത്ര  ആകര്‍ഷണീയത ഇവിടെ കാണുവാന്‍ കഴിയുന്നില്ലെങ്കിലും പ്രകൃതിയുടെ സൌന്ദര്യം കൂടുതല്‍ ആസ്വദിക്കുവാന്‍ കഴിഞ്ഞത് ഈ കവാടത്തിനു സമീപമാണ്. കൂറ്റന്‍ വേപ്പുമരങ്ങളുടെ തണലും, പൂത്തുലഞ്ഞ കണിക്കൊന്നകളുടെ മനോഹാരിതയും ആസ്വദിച്ചുകൊണ്ട് കൂടുതല്‍ സന്ദര്‍ശകരും സമയം ചിലവഴിക്കുന്നത് ഈ കവാടത്തിനുസമീപം തന്നെ.
                                      സുന്ദരമായ കാഴ്ച്ചകള്‍ക്കുള്ള സമയം അവസാനിച്ചിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുംപോലെ മഴ ചാറിത്തുടങ്ങി. പെട്ടന്നുതന്നെ ക്യാമറ കവറിനുള്ളിലാക്കി കോട്ടയുടെ പൊളിഞ്ഞു കിടക്കുന്ന ഒരു മുറിക്കുള്ളിലേയ്ക്ക് കയറി....ശക്തമായി പെയ്യാതെ ചാറി നിന്ന മഴ  അല്‍പനേരം മണ്ണിനെയും,മനസ്സിനെയും തണുപ്പിച്ചുപെയ്തശേഷം അവസാനിച്ചു..... ഇനിയൊരു മഴയ്ക്കുള്ള സാധ്യതകൂടി കാണുന്നതിനാല്‍ കോട്ടക്കുള്ളിലെ കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേയ്ക്കിറങ്ങി..ഇനി തടാകത്തിന്റെ സമീപത്തേയ്ക്ക് കൂടി പോകണം...സമയം കിട്ടിയാല്‍ അല്‍പസമയം ബോട്ടില്‍ ഒരു സവാരിയും....    
ചരിത്രത്തിന്റെ നിഴലിലൂടെയൊരു ബോട്ട് യാത്ര.
കോട്ടയുടെ മുന്‍വശത്തുനിന്നും തടാകത്തിനു സമാന്തരമായി,മനോഹരമായ ഒരു നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. ഇടതൂര്‍ന്നു വളരുന്ന മരങ്ങള്‍ക്കടിയിലൂടെ തടാകത്തിന്റെ ഭംഗിയും ആസ്വദിച്ചു നൂറു കണക്കിനു കാഴ്ചക്കാരാണ് ഇവിടെ സമയം ചിലവിടുന്നത്‌. യാത്ര നടപ്പാതയിലേയ്ക്കു പ്രവേശിച്ചപ്പോള്‍ തന്നെ മഴ വീണ്ടും കൂട്ടിനെത്തി... മരച്ചില്ലകള്‍ക്കിടയിലൂടെ ഉതിര്‍ന്നുവീഴുന്ന മഴത്തുള്ളികളുടെ കുളിര്‍മ നന്നായി  ആസ്വദിച്ചാണ് ബോട്ട് യാത്രയ്ക്കുള്ള സ്ഥലത്ത് എത്തിയത്..അവിടെ തങ്ങളുടെ ഊഴവും കാത്തു വളരെയേറെ ആളുകളാണ് കാത്തിരിക്കുന്നത്..കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും കാത്തുനില്‍ക്കേണ്ടി വരുമെന്നതിനാല്‍ ബോട്ട് യാത്ര ഉപേക്ഷിച്ച്, തടാകത്തിന്റെ കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തിയശേഷം പുറത്തേയ്ക്കിറങ്ങി....
അല്‍പസമയം കുറഞ്ഞു നിന്ന മഴ, വീണ്ടും ശക്തിയാര്‍ജിക്കുകയാണ്...എങ്കില്‍ പിന്നെ നാട്ടില്‍വച്ച് നന്നായി ആസ്വദിച്ചിരുന്ന മഴയിലൂടെയുള്ള ബൈക്കുയാത്ര ഇവിടെയും ഒന്ന് ആസ്വദിച്ച് നോക്കാം....മഴയുടെ കുളിരിലലിയുവാനുള്ള ആവേശത്തില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍നിന്നും ബൈക്കുമായി പുറത്തേയ്ക്കിറങ്ങിയപ്പോഴെയ്ക്കും എന്റെ മനസ്സറിഞ്ഞിട്ടെന്നപോലെ മഴ തുള്ളിക്കൊരു കുടമായിക്കഴിഞ്ഞിരുന്നു.........         

8 comments:

  1. എന്റെ കന്നി ബ്ലോഗിലെ കന്നി പോസ്റ്റിൽ കന്നി കമന്റിട്ട ഷിബു മാഷിനു നന്ദി! മാഷിന്റെ ബ്ലോഗ് ഞാൻ വായിച്ചു തുടങ്ങിയിട്ടെയുള്ളൂ. പിന്നെ കമന്റാം!

    ReplyDelete
  2. വളരെ നന്നായി കേട്ടോ ......സസ്നേഹം

    ReplyDelete
  3. നന്നായിരിക്കുന്നു ഷിബു...

    ReplyDelete
  4. സാദിക്ക്, രാജേഷ്, യാത്രികന്‍, കൃഷ്ണകുമാര്‍, പോസ്റ്റ്‌ വായിച്ച് അഭിപ്രായം പറഞ്ഞതിന് പ്രത്യേകം നന്ദി...

    ReplyDelete
  5. ഷേർഷാ പടികളിൽ നിന്ന് വീണാണ് മരിച്ചതെന്ന് പഠിച്ചതായി ഓർക്കുന്നു. ആ പടികളുള്ള കെട്ടിടം കാണാനായതിൽ സന്തോഷം. ഡൽഹിയിൽ ഇനി എന്നെങ്കിലും വന്നാൽ കുറേ ദിവസം തങ്ങേണ്ടി വരുമല്ലോ ഇതൊക്കെ ഒന്ന് കണ്ട് തീർക്കാൻ !

    ആ കുളിമുറിയുടെ കാര്യത്തിൽ ഒരു സംശയം.
    ഈ പൈപ്പുകള്‍ക്ക് മുകളിലൂടെ ധാരാളം സന്ദര്‍ശകര്‍ മുകളിലേയ്ക്ക് കയറുന്നുണ്ട്. എന്ന് പറയുന്നുണ്ടല്ലോ ? കുളിമുറിക്ക് ഒരു നില കെട്ടിടത്തിന്റെ ഉയരമല്ലേ ഉള്ളൂ ? പിന്നെ എങ്ങോട്ടാണ് മുകളിലേക്ക് കയറുന്നതെന്ന് പിടികിട്ടിയില്ല.

    ReplyDelete
  6. @ മനോജ്, കുളിമുറി ഒരു നിലയേ പുറത്ത് കാണുന്നുള്ളു എങ്കിലും, മൂന്നിൽ ഒരു ഭാഗത്തോളം ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്. അവിടേയ്ക്ക് ഇറങ്ങണമെങ്കിൽ, കുളിമുറിയുടെ മുകളിൽനിന്നാണ് നടകൾ കെട്ടിയിറങ്ങിയിരിക്കുന്നത്. കുളിമുറിക്ക് ഒരു നില കെട്ടിടത്തിന്റെ ഉയരമേ ഉള്ളൂ എങ്കിലും അവിടേയ്ക്ക് കയറുന്ന കാര്യം തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. തറനിരപ്പിൽനിന്നും അല്പം മാത്രം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൺ പൈപ്പുകളിൽ ചവിട്ടിയാണ് മുകളിലേയ്ക്ക് സന്ദർശകർ കയറുന്നത്.

    കണ്ടുതീർക്കാൻ ഉള്ളതിന്റെ ചെറിയ ഒരു ഭാഗം പോലും ഞങ്ങൾക്ക് ഇതുവരെ സന്ദർശിക്കുവാൻ സാധിച്ചിട്ടില്ല.. ചൂട് കുറഞ്ഞത്കൊണ്ട് അടുത്ത ആഴ്ച മുതൽ ഞങ്ങൾ, യാത്രകൾ വീണ്ടും ആരംഭിക്കുകയാണ്.

    ഷിബു തോവാള

    ReplyDelete
  7. "മതിലിന്റെ താഴ്വശത്തുള്ള കുറ്റിക്കാടുകളും, തകര്‍ന്നു കിടക്കുന്ന കോട്ടയുടെ കല്‍ക്കെട്ടുകള്‍ക്കുള്‍വശങ്ങളും കമിതാക്കള്‍ കയ്യടക്കിയിരിക്കുകയാണ്. കാണരുതാത്ത പല കാഴ്ചകള്‍ക്കും, ഈ യാത്രയില്‍ നമ്മള്‍ സാക്ഷികളാകേണ്ടി വരുന്നു. ആധുനിക തലമുറയുടെ അധ:പതനത്തിന്റെ ഈ മുഖം, കുട്ടികള്‍ ഉള്‍പ്പടെ കുടുംബമായി കോട്ട സന്ദര്‍ശിക്കുന്നവരില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍, ആരോടാണ് പറയുക....."

    ദില്ലിയിലെ ഒട്ടുമിക്ക ശവകുടീരങ്ങളുടെയും പാര്‍ക്കുകളുടെയും പരിസരത്തു ഇത് തന്നെയാനവ്സ്ഥ ......അത്കൊണ്ട് തന്നെ കുട്ടികളെയും കൊണ്ട് ഇവിടൊക്കെ പോകുന്നതിനെപ്പറ്റി ആലോചിയ്ക്കാനെ വയ്യ..... സ്വര്‍ഗത്തിലെ കട്ടുരുംബാകണ്ടല്ലോ എന്ന് കരുതിക്കൂടിയാണ്.

    ReplyDelete